സേവനവാരം - ഒരു നല്ലോർമ്മ [ഓർമ്മക്കുറിപ്പ്]

സേവനവാരം - ഒരു നല്ലോർമ്മ
[ഓർമ്മക്കുറിപ്പ്]

സേവനവാരം -  ഒരുപക്ഷെ, ഈ വാക്ക് ഇന്നത്തെ കുട്ടികൾക്ക് തീർത്തും അപരിചിതമാവാം. എന്നാൽ ഒരു 30-35 കൊല്ലങ്ങൾക്കപ്പുറം തങ്ങളുടെ സ്കൂൾ വിദ്യാഭ്യാസം നടത്തിയവർക്കെല്ലാം, അതു നല്ല പരിചിതമായിരിയ്ക്കും. അഥവാ എങ്ങാനും ഇടയ്ക്കുവച്ചു മറന്നെങ്കിൽ, ഇപ്പോൾ ഓർമ്മ വന്നു കാണും.

അന്നൊക്കെ ഒക്ടോബർ-2 ലെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചിരുന്നത്, ഇന്നത്തെപോലെ  വെറും ഒരു അവധിദിനം മാത്രമായിട്ടായിരുന്നില്ല. മറിച്ച്, ഒരാഴ്ചക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായിരുന്നു അഥവാ സേവനമായിരുന്നു അത്. അന്നത്തെ ആ ആഘോഷത്തിന്റെ  പേരായിരുന്നു നമ്മൾ ആദ്യം പറഞ്ഞ 'സേവനവാരം'.

"ഓഹ് ... അതിനിപ്പോ എന്താണിത്ര പറയാൻ?... അല്ലെങ്കിൽ ഓർക്കാൻ മാത്രം? ..." എന്നാണോ ?

പറയാം.... പറയാനാണെങ്കിൽ, ഒരുപാടുണ്ട് താനും.

കോട്ടയം ജില്ലയിലെ മോനിപ്പള്ളി സർക്കാർ എൽപി സ്‌കൂളിൽ ആയിരുന്നു എന്റെ പ്രൈമറി വിദ്യാഭ്യാസം. വീട്ടിൽ നിന്നും, കൃത്യമായി പറഞ്ഞാൽ മൂന്നു കിലോമീറ്റർ നടന്നാണ് അന്നൊക്കെ ഞങ്ങൾ സ്‌കൂളിൽ  പോയിരുന്നത്. ഞങ്ങൾ എന്ന് പറഞ്ഞാൽ അത് വലിയൊരു കൂട്ടം കുട്ടികൾ ആണേ. രാവിലെ സ്‌കൂളിലേക്കും, വൈകിട്ടു തിരിച്ച് വീട്ടിലേയ്ക്കുമുള്ള ആ യാത്രാവിശേഷങ്ങൾ തന്നെ ഒരു പാട് പറയാനുണ്ട്. അതു പിന്നീടൊരിക്കലാകാം.
[മോനിപ്പള്ളി സർക്കാർ എൽപി സ്‌കൂൾ  - ഇന്ന്]

ഒക്ടോബർ-2 ലെ ഗാന്ധിജയന്തി ദിനം വരുന്നത് അന്ന് ഞങ്ങൾക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. കാരണം എന്താണെന്നോ? ആ ഒരാഴ്ച സ്‌കൂളിൽ കാര്യമായി പഠനം ഒന്നും ഉണ്ടാകില്ല. മറിച്ച്, സ്‌കൂളും പരിസരവും ശുചീകരിയ്ക്കുക,  ക്‌ളാസ് റൂമുകൾ വൃത്തിയാക്കുക,  ഭിത്തികൾ വെള്ളപൂശുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ ആകും നടക്കുക. ആദ്യ ദിവസങ്ങളിൽ മിക്കവാറും സ്‌കൂളിലെ അധ്യാപകരും, മാതാപിതാക്കളും പിന്നെ നാട്ടുകാരും ഒക്കെ ആകും ഇതിനു നേതൃത്വം നൽകുന്നത്. ഞങ്ങൾ കുട്ടികൾ എല്ലാത്തിനും, പറ്റുന്നതു പോലെ സഹായിച്ച് അവരുടെ  കൂടെയുണ്ടാകും.

അവസാന ദിനം, അതായത് ഒക്ടോബർ- 2, അത് പൂർണ്ണമായും ഞങ്ങൾ കുട്ടികളുടേതാണ് കേട്ടോ. അന്ന് ഞങ്ങളാണ് അവിടെ രാജാക്കന്മാർ!

തലേ ആഴ്ച തന്നെ ഞങ്ങൾ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാകും. ഞങ്ങളുടെ കൊച്ചു ടൌൺ ആയ മോനിപ്പള്ളിയിൽ, വിലക്കുറവിനു പ്രശസ്തമായ തോട്ടംപാപ്പന്റെ തുണിക്കടയുണ്ട്. അവിടെ നിന്നും പ്രത്യേകമായി ഒരു കുഞ്ഞുമുണ്ട് വാങ്ങിയ്ക്കും. കുട്ടിയേയും കൂട്ടി വീട്ടുകാർ അങ്ങ് ചെന്നാൽ മതി, ബാക്കി എല്ലാം നമ്മുടെ പാപ്പൻചേട്ടൻ ആയിക്കോളും. കുട്ടിയെ കാണുമ്പോഴെ പാപ്പൻചേട്ടൻ കടയിലെ അലമാരിയിൽ കുത്തിനിർത്തിയിരിയ്ക്കുന്നവയിൽ നിന്നും  ഒരു റോൾ തുണി ഇങ്ങു വലിച്ചെടുക്കും.  നിറയെ പൂക്കൾ ഒക്കെയുള്ള തുണി. മിക്കവാറും നല്ല നീലയോ അല്ലെങ്കിൽ ചുവപ്പോ ഒക്കെ കളറിൽ ഉള്ളത്.  എന്നിട്ട്, ആ തുണിയിലേയ്ക്കും പിന്നെ മുന്നിൽ നിൽക്കുന്ന പയ്യന്റെ നേരെയും ഒന്ന് സൂക്ഷിച്ചു നോക്കും; പിന്നെ ഉറക്കെ പറയും "...ആഹ്ഹ.. ഇവന് ഒരു... ഒരു മീറ്റർ മതി.....".

കൂടെയുള്ള അച്ഛൻ (അല്ലെങ്കിൽ അമ്മ) എന്തെങ്കിലും പറയുന്നതിന് മുൻപേ ആൾ തുണി മുറിച്ചു കഴിഞ്ഞിരിയ്ക്കും. പിന്നെ അതു ചുരുട്ടിക്കെട്ടി, അവിടെ കടയുടെ വശത്ത് തന്നെ ഇരിയ്ക്കുന്ന തയ്യൽക്കാരന്റെ നേർക്ക് ഒരേറാണ്. ഏറു പ്രതീക്ഷിച്ചിരിയ്ക്കുന്നതിനാൽ, പുള്ളിക്കാരൻ നിഷ്പ്രയാസം അത് പിടിച്ചെടുക്കും. ഇതെന്തിനാണ് എന്നറിയാമോ? ആ തുണിയുടെ മുറിച്ച രണ്ടു വശങ്ങളും മടക്കി അടിയ്ക്കണം. അതിനു വേണ്ടിയാണ്.

രണ്ടു തയ്യൽക്കാർ ആണ് ആ കടയിൽ അന്നൊക്കെ ഉണ്ടായിരുന്നത്. രണ്ടും രാജപ്പൻമാർ. അന്നീ സീനിയർ, ജൂനിയർ പ്രയോഗങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതു കൊണ്ട്, തമ്മിൽ തിരിച്ചറിയാൻ വേണ്ടി നാട്ടുകാർ അവരെ വിളിച്ചിരുന്നത് ഒരു  പ്രത്യേക രീതിയിൽ ആണ്. ഒരാൾ കറുത്ത-രാജപ്പൻ- ചേട്ടൻ, മറ്റെയാൾ വെളുത്ത-രാജപ്പൻ-ചേട്ടൻ. സംഗതി എത്ര സിമ്പിൾ, അല്ലേ? പക്ഷെ പവർഫുൾ.

ഇനി, തുണിയുടെ രണ്ടരികും അടിച്ചു കഴിഞ്ഞാൽ, നമ്മുടെ രാജപ്പൻ ചേട്ടൻ അത് തിരികെ ഒരേറാണ് പാപ്പൻചേട്ടന്റെ കയ്യിലേക്ക്. പാപ്പൻചേട്ടൻ ഒരു ചെറിയ തോർത്തുമുണ്ടു കൂടി എടുക്കുന്നു; ശേഷം രണ്ടും ചേർത്ത് മടക്കി ഒരു ബ്രൗൺ കളർ കവറിൽ ആക്കുന്നു. പിന്നെയാണ് രസം. സൈഡിൽ ഒരു വള്ളിയിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഒരു ചെറിയ യന്ത്രം എടുക്കുന്നു, കവറിന്റെ വശത്തു "ടിക്...  ടിക്.." രണ്ടടി. കവറതാ ഭംഗിയായി അടഞ്ഞിരിയ്ക്കുന്നു. പിന്നെ അത് നേരെ എന്റെ കയ്യിലേക്ക്.

ആ യന്ത്രം ആയിരുന്നു അന്നൊക്കെ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിരുന്നത്. അതൊന്നു കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന്, എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നോ? കയ്യിൽ കിട്ടാൻ പോയിട്ട്, ഒന്ന് തൊടാൻ പോലും പറ്റിയിട്ടില്ല. പിന്നെയല്ലേ?

ആ ഭയങ്കര യന്ത്രം ഏതാണെന്നു നിങ്ങൾക്കു മനസ്സിലായോ? വേറെയേത് ? ...... നമ്മുടെ സ്റ്റാപ്ലർ ഇല്ലേ ? അത് തന്നെ!!


അങ്ങിനെ, വാങ്ങിവച്ചിരിയ്ക്കുന്ന ആ പുതിയ മുണ്ടും ഉടുത്തു കൊണ്ടാണ്  ഗാന്ധിജയന്തി ദിവസം ഞങ്ങൾ സ്‌കൂളിൽ പോകുന്നത്. എന്തൊരു ഗമയായിരിയ്ക്കും എന്നോ? പൂക്കളുള്ള മുണ്ടും ഉടുത്ത്. ആ പുതിയ തോർത്ത് വളച്ചു കഴുത്തിൽ ഇട്ട്, പറ്റുമെങ്കിൽ ആ കുഞ്ഞുഷർട്ടിന്റെ കൈകൾ ഒന്ന് കേറ്റി മടക്കി വച്ച്....... അങ്ങിനെ.

ആ ഒറ്റ ദിവസം, പയ്യൻമാർക്കൊക്കെ, വലിയ ചേട്ടൻമാർ ആകുന്ന ഗമയാണ്. നമ്മൾ ഒരു സിനിമയിൽ കണ്ടിട്ടില്ലേ? ഒരു ദിവസത്തേയ്ക്ക് മന്ത്രി ആകുന്ന നായകനെ? ഒരുനാൾ മുതൽവൻ... ഏതാണ്ട് അത് പോലെ.

അന്നു സ്‌കൂളിൽ പോകുമ്പോൾ കയ്യിൽ പുസ്തകക്കെട്ടൊന്നും  ഉണ്ടാവില്ല. പകരം, തലേന്നു തന്നെ നന്നായി പൊതിഞ്ഞു വച്ചിരിയ്ക്കുന്ന ചെറിയ വാക്കത്തിയോ, വെട്ടരിവാളോ, ഒക്കെ ആകും. ചിലരുടെ കയ്യിലാകട്ടെ ചെറിയ തൂമ്പയും. തൂമ്പ എന്നു പറഞ്ഞാൽ കുഴിത്തൂമ്പ. മനസ്സിലായോ? ഈ ഇഞ്ചിയും മഞ്ഞളും ഒക്കെ നടാൻ വേണ്ടി ചെറിയ കുഴി എടുക്കുന്ന തൂമ്പ ഇല്ലേ? അത്. പക്ഷെ അത് കയ്യിൽ പിടിക്കുന്ന ഞങ്ങളുടെ ഭാവം, അത് വലിയ തൂമ്പ തന്നെയാണ്, എന്നാണ്.

ഇനി പെൺകുട്ടികൾ ആണെങ്കിലോ, അവരുടെ കയ്യിൽ ഇതൊന്നുമല്ല ഉണ്ടാവുക.  തൊടിയിൽ നിന്നും പറിച്ച കുറച്ചു ചേമ്പ് അല്ലെങ്കിൽ കാച്ചിൽ, ഒരു ചെറിയ ചേന, കുറച്ചു കാന്താരി മുളക്, ഇതൊന്നുമല്ലെങ്കിൽ കുറച്ചു കപ്പ. ഇവയൊക്കെ ആകും. പിന്നെ കൂട്ടത്തിൽ ചിലരുടെ കയ്യിൽ നന്നായി പഴുത്ത കമ്പിളി നാരങ്ങയും ഉണ്ടാകും. മനസ്സിലായോ? ചില സ്ഥലങ്ങളിൽ ഇതിനെ ബംബ്ലിയൂസ് നാരങ്ങാ എന്നും പറയും. ഒരു തേങ്ങയുടെ വലുപ്പമുള്ള, നല്ല മധുരമുള്ള നാരങ്ങയില്ലേ? അത് തന്നെ സാധനം. പിന്നെ ചെറിയ കഷണങ്ങളായി മുറിച്ച് അകത്തെ കായ കളഞ്ഞ വാളൻപുളി, പച്ച മാങ്ങ, ഉപ്പുപൊടി ഇങ്ങനെ പല പല സാധനങ്ങളും കുട്ടികൾ അന്നത്തെ ദിവസം കയ്യിൽ കരുതിയിട്ടുണ്ടാകും.

ഇതൊക്കെയും ആയി, ആകെയങ്ങ് ഒച്ചയും ബഹളവും ഒക്കെ എടുത്ത് , കൂട്ടമായിട്ടാണ്, അന്നു സ്‌കൂളിലേക്കു നടക്കുന്നത്.

വഴിയിൽ  രാമകൃഷ്ണൻ ചേട്ടനും, ശിവരാമൻ ചേട്ടനും, ഗോപിചേട്ടനും ഒക്കെ കാണും. അവർ അഭിനവ ആശ്ചര്യത്തോടെ പറയും ..."ആഹ്ഹ.... ഇതാരൊക്കെയാണ് ഈ വരുന്നേ?...അയ്യോടാ ...".

അതൊക്കെ കേട്ട്, കുറച്ചു കൂടി വലിയ ഗമയിൽ ഞങ്ങൾ മുന്നോട്ടു നടക്കും.

സ്‌കൂളിൽ എത്തിയാൽ പിന്നെ, കഴുത്തിൽ കിടക്കുന്ന തോർത്ത് എടുത്തു തലയിൽ അങ്ങു വട്ടംകെട്ടും. തലേക്കെട്ട് എന്നാണതിനു പറയുക. പിന്നെ എല്ലാവരും സ്‌കൂൾപറമ്പിലെ ശ്രമദാനത്തിലേയ്ക്ക്. ചെറിയ പള്ളയും (ചെടികൾ), പുല്ലും ഒക്കെ വെട്ടി വൃത്തിയാക്കും. തകരച്ചെടികൾ മൂടോടെ കിളച്ചെറിയും. ശീമക്കൊന്ന മരത്തിന്റെ കൊമ്പുകൾ വെട്ടിയിടും. അവിടെ ഒരു മൂലയിൽ നിൽക്കുന്ന വലിയ കാഞ്ഞിര മരത്തിന്റെ ചെറിയ അടിച്ചില്ലകൾ വെട്ടും, ചിതറി കിടക്കുന്ന കുപ്പിച്ചില്ലുകൾ പെറുക്കി മാറ്റും. അങ്ങിനെ, അങ്ങിനെ ഒരുപാട് പണികൾ.

ഈ സമയം, അദ്ധ്യാപകരിൽ കുറച്ചു പേരും, നാട്ടുകാരും, പിന്നെ അടുത്തുള്ള വീടുകളിലെ രക്ഷിതാക്കളും ഒക്കെ ചേർന്ന്, എല്ലാവർക്കുമുള്ള ഉച്ചഭക്ഷണം ഒരുക്കാനുള്ള തിരക്കിൽ ആയിരിയ്ക്കും.

ശ്രമദാനത്തിന്റെ ഇടവേളകളിൽ, ഞങ്ങൾ എല്ലാവരും കൂടി കൂട്ടം കൂടിയിരുന്ന്, കൊണ്ടുവന്നിരിയ്ക്കുന്ന കമ്പിളിനാരങ്ങ പൊളിച്ചു തിന്നും. അല്ലെങ്കിൽ മാങ്ങയോ, പുളിയോ ഒക്കെ ഉപ്പും കൂട്ടി തിന്നും. ചിലപ്പോൾ അയലത്തെ പറമ്പിന്റെ ഉടമസ്ഥൻ, അവരുടെ തെങ്ങിൽ നിന്നും കരിക്കുകൾ ഇട്ടു നൽകും.

പിന്നെ വലിയ വായിൽ വർത്തമാനവും ഒക്കെ പറഞ്ഞ്, ഒച്ചപ്പാടും ബഹളവും പാട്ടും ഒക്കെയായി വീണ്ടും പണിത്തിരക്കിലേയ്ക്ക്.

ഞങ്ങൾ പറിച്ചിടുന്ന, അല്ലെങ്കിൽ വെട്ടിയിടുന്ന ചെടികൾ ഒക്കെ അടിച്ചു കൂട്ടി വൃത്തിയാക്കുന്നത് കൂട്ടത്തിലെ പെൺകുട്ടികൾ ആണ്. പിന്നെ അവയൊക്കെ പറമ്പിന്റെ ഒരു മൂലയിൽ കൊണ്ടുപോയി, ശ്രദ്ധാപൂർവം തീയിടും.

ഉച്ചയാകുമ്പോൾ ആഹാരത്തിനുള്ള വിളി വരും. നേരെ കയ്യും കാലുമൊക്കെ കഴുകി സ്‌കൂൾ വരാന്തയിലേക്ക്. നല്ല വീതിയിൽ, ഒരു നെടുനീളൻ വരാന്തയാണ് സ്‌കൂളിന്റേത്. അവിടെ രണ്ടു വരികളിലായി ഞങ്ങൾ നിലത്ത് ചമ്രം പടിഞ്ഞിരിയ്ക്കും.

എന്താണ് ഉച്ചഭക്ഷണം എന്നറിയാമോ? നല്ല വാഴയിലയിൽ വിളമ്പുന്ന ആവി പറക്കുന്ന മുണ്ടൻകപ്പയും കാന്താരി മുളക് അരച്ചതും. നിങ്ങൾ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടോ അത്? നല്ല ആമ്പക്കാടൻ കപ്പ മുണ്ടൻ പുഴുങ്ങിയതും (ചില നാട്ടിൽ അതിനു ചെണ്ട പുഴുങ്ങുക, ചെണ്ടൻ പുഴുങ്ങുക എന്നൊക്കെ പറയും), നല്ല പച്ച വെളിച്ചെണ്ണ കുറച്ചു കൂടുതൽ ഒഴിച്ച കാന്താരിമുളകു ചമ്മന്തിയും കൂട്ടി? ഓഹ് അതൊരു പിടിയങ്ങു പിടിച്ചാൽ .... ആഹാ!

കഴിച്ചിട്ടുള്ളവരുടെ വായിൽ ദാ .. ഇപ്പോൾ ഒരു കപ്പലോടിക്കാനുള്ള വെള്ളം വന്നിട്ടുണ്ടാകും. അല്ലേ?

വയറു നിറയെ കഴിച്ചു കഴിഞ്ഞാൽ പിന്നെ, കുറച്ചു നേരം പാട്ടും മേളവും ഒക്കെയായി ചെറിയ വിശ്രമം. കുറച്ചുപേർ തകരവള്ളി കളിയ്ക്കും, മറ്റു ചിലർ സാറ്റുകളിയിലേയ്ക്ക് പോകും. ഇനിയും ചിലർ 'അയാമേ ഡോങ്കി' ആവും കളിയ്ക്കുക. പെൺകുട്ടികളിൽ ചിലർ തൊങ്ക്‌ കളിയ്ക്കും, മറ്റു ചിലർ കല്ലുകളിയ്ക്കാൻ പോകും. കല്ലുകളി തന്നെ പലതരം ഉണ്ട് കേട്ടോ.

പിന്നെ വീണ്ടും ദാ ശ്രമദാനത്തിലേയ്ക്ക്.

ഈ സമയം, അടുക്കളക്കാർ വൈകുന്നേരത്തെ ചായയ്ക്കു വേണ്ട വിഭവങ്ങൾ ഒരുക്കുന്ന തിരക്കിൽ ആകും. അത് എന്താണെന്നോ? നേരത്തെ നമ്മൾ പറഞ്ഞില്ലേ? വീടുകളിൽ നിന്നും കൊണ്ട് വന്ന ചേനയും ചേമ്പും, കാച്ചിലും കപ്പയും.. ഒക്കെ. അതെല്ലാം ചേർന്ന ഒരു കൂട്ടുപുഴുക്ക്. നല്ല നാടൻ തേങ്ങ നല്ലവണ്ണം അരകല്ലിൽ അരച്ചു ചേർത്ത ആ പുഴുക്കും, പിന്നെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാടൻപാൽ ധാരാളമായി ചേർത്ത്, പാകത്തിന് മധുരവും, ഇത്തിരി ഏലക്കായും ഇട്ടു തയ്യാറാക്കുന്ന ചായയും കൂട്ടിയുള്ള ആ വൈകുന്നേര ഭക്ഷണം കൂടി കഴിയുമ്പോൾ ... ഓ  ... എന്തൊരു സുഖമാണെന്നോ?

പിന്നെ, ഗാന്ധിജിയെ കുറിച്ചു പ്രധാനാധ്യാപകന്റെ ചെറിയ ഒരു വിവരണം. ശേഷം, എല്ലാവരും കൂടി ജനഗണമന ചൊല്ലി പിരിയും.

ഞങ്ങൾ കുട്ടികൾ, പണിയായുധങ്ങളും മറ്റുമായി വീട്ടിലേയ്ക്കു മടങ്ങും. അന്നത്തെ വിശേഷങ്ങൾ വാ തോരാതെ പറഞ്ഞു കൊണ്ട്.

വീട്ടിലെത്തിയാൽ, പിന്നെ നേരെ ഒരോട്ടം വടക്കെ കുളത്തിലേയ്ക്ക്. നന്നായി ഒന്നു നീന്തിത്തുടിച്ച് കുളിച്ചു കഴിയുമ്പോൾ, പകലത്തെ ക്ഷീണമെല്ലാം അങ്ങ് പമ്പ കടക്കും.
[വടക്കേ കുളം - ഇന്ന്]

കുളിയും കഴിഞ്ഞു വീട്ടിൽ തിരികെ എത്തുമ്പോഴേയ്ക്കും, ഏതാണ്ട് സന്ധ്യ ആയിട്ടുണ്ടാകും. നാമജപവും കഴിഞ്ഞ്, അത്താഴവും കഴിച്ചു കഴിയുമ്പോൾ പകൽ പണിയുടെ ക്ഷീണം കൊണ്ടാകും നിദ്രാദേവി കണ്ണുകളെ തഴുകി തുടങ്ങും.

പിന്നെ പതിവില്ലാത്ത കഠിനാധ്വാനത്തിന്റെ ആലസ്യത്തിൽ, ഗാഢനിദ്ര.

****

അന്നൊക്കെ ഞങ്ങൾ കുട്ടികൾക്ക് ഈ പറഞ്ഞ സേവനവാരം, വെറും ഒരു നേരംപോക്ക് ആയിരുന്നു. അല്ലെങ്കിൽ മുകളിൽ പറഞ്ഞതു പോലെ ഒരു ദിവസത്തേയ്ക്കു മാത്രം മുതിർന്നവരുടെ വേഷം കെട്ടാൻ പറ്റുന്ന ഒരു ചടങ്ങ്. അതു മാത്രമായിരുന്നു.

പക്ഷെ, അതിന് ആ പറഞ്ഞതിനെക്കാളൊക്കെ, ഒരുപാട് വലിയ വലിയ അർത്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നു.

വലിപ്പച്ചെറുപ്പങ്ങളില്ലാതെ, അദ്ധ്വാനത്തിന്റെ വില മനസിലാക്കുന്ന ഒരു ദിവസം. ആ അദ്ധ്വാനത്തിന്റെ ആയാസം മനസിലാക്കുന്ന ഒരു ദിവസം.  ഉത്സാഹം മനസിലാക്കുന്ന ഒരു ദിവസം. ഒരേ തരം ആഹാരം പങ്കുവച്ച് കഴിയ്ക്കുന്നതിന്റെ രുചിക്കൂടുതൽ മനസിലാക്കുന്ന ഒരു ദിവസം. ലാഭ ചിന്തയില്ലാത്ത സേവനത്തിന്റെ ഔന്നത്യം മനസിലാക്കുന്ന ഒരു ദിവസം. അത് നൽകുന്ന മനസ്സുഖം അറിയുന്ന ഒരു ദിവസം.

അങ്ങിനെ, ആലോചിച്ചാൽ തീരാത്ത അത്രയും അർത്ഥങ്ങൾ... ഒരു പാഠപുസ്‌തകത്തിന്റെയും സഹായമില്ലാതെ അന്നത്തെ ആ കുരുന്നുകൾ സ്വയം അറിഞ്ഞിരുന്ന ഒരു വാരം. അതായിരുന്നു ആ സേവനവാരം.

നിങ്ങളും ഒന്ന് ആലോചിച്ച് നോക്കിക്കേ. ഞാനീ പറഞ്ഞത് ശരിയല്ലേ ?

*******
എത്ര സുന്ദരമായ ഓർമ്മകൾ. അല്ലെ ? പക്ഷെ, ഇന്ന് അതൊക്കെ എവിടെ? ഇപ്പോൾ ഏതെങ്കിലും സ്‌കൂളിൽ ഈ രീതിയിൽ ഒരു സേവനവാരം ഉണ്ടോ? ഇനി ഏതെങ്കിലും സ്‌കൂളുകാർ അത്തരം ഒരു കാര്യത്തിന് തുനിഞ്ഞാൽ തന്നെ, ഏതെങ്കിലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ രീതിയിൽ പണിയെടുക്കാൻ സ്‌കൂളിലേയ്ക്ക് വിടുമോ? ഇല്ല, അതുറപ്പ്.

ഇന്ന് എന്തെങ്കിലും പ്രത്യേകത ഗാന്ധിജയന്തി ദിനത്തിന് ഉണ്ടോ? വെറുമൊരു അവധി ദിനം എന്നതിൽ കവിഞ്ഞ്? ഇല്ല തന്നെ.

ആരാണത്തിന് ഉത്തരവാദികൾ?

അധികാരികളോ? അതോ നമ്മൾ തന്നെയോ?

ആരാണ് ആ പഴയ സേവനവാരം പാടെ നിർത്തിക്കളഞ്ഞത്? എന്തിനും ഏതിനും വിദേശത്തേയ്ക്കൊരു പര്യടനം നടത്തുന്ന നമ്മുടെ മേലാളരോ?

പ്രളയം വന്നാലും, വരൾച്ച വന്നാലും, അതുമല്ലെങ്കിൽ അരികിൽ ഒഴുകുന്ന കനാലിൽ അഴുക്കടിഞ്ഞ് ഒഴുക്ക് നിലച്ചാലും, ഇനി അതുമല്ലെങ്കിൽ നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം നമ്മുടെ ആനവണ്ടി നഷ്ടത്തിലായാൽ അതിന്റെ പേരിലും, ഒക്കെ "കാരണം പഠിയ്ക്കാൻ" കുടുംബ-പരിവാര സമേതം കഴിയുന്നത്ര വിദേശയാത്രകൾ ഒപ്പിച്ചെടുക്കുന്ന നമ്മുടെ ഭരണാധികാരികൾ  ആണോ ഇതൊക്കെ നിർത്തിയത്? (കൂട്ടത്തിൽ പറയട്ടെ, ഇവിടെ ഏതു സർക്കാർ വന്നാലും ഈ സ്ഥിതിയ്ക്കു യാതൊരു മാറ്റവും ഇല്ല കേട്ടോ).

ആവും, ഒരു പക്ഷെ അവരാവും ഇതൊക്കെ വേണ്ടെന്നു വച്ചത്. കാരണം, അവർ സന്ദർശിച്ച  വിദേശ രാജ്യങ്ങളിൽ ഒന്നും അവർ ഗാന്ധിജയന്തി കണ്ടിട്ടുണ്ടാവില്ലല്ലോ. അപ്പോൾ അതിനി, ഇവിടെയും വേണ്ട എന്ന് അവരങ്ങു തീരുമാനിച്ചതാവാം.

എന്തായാലും ശരി, ഒന്ന് ഉറപ്പിച്ചു പറയാം. തീർച്ചയായും നമ്മുടെ കുഞ്ഞുങ്ങൾ, അവർ ആ പഴയ സേവനവാരം ശരിയ്ക്കും നഷ്ടപ്പെടുന്നുണ്ട്. അതുറപ്പ്.

**********

ഇനി ഒരിയ്ക്കലും മടങ്ങി വരാത്ത ആ പഴയകാല സേവനവാര ചിന്തകൾ നിങ്ങൾക്കിഷ്ടമായി എന്നു കരുതട്ടെ. എങ്കിൽ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ തീർച്ചയായും അറിയിയ്ക്കുക. അതല്ല നിർദേശങ്ങളോ വിമർശനങ്ങളോ ഉണ്ടെങ്കിൽ അതും.

ഒരു പാട് സ്നേഹത്തോടെ
സ്വന്തം..... -- ബിനു മോനിപ്പള്ളി

യുട്യൂബ് ലിങ്ക് : https://www.youtube.com/watch?v=GcfsbZmYG4k

*************
Blog: https://binumonippally.blogspot.com
ചില ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ ഇമേജസ്  

പിൻകുറിപ്പ്: ഈ ഓർമ്മക്കുറിപ്പ് എഴുതി മുഴുമിപ്പിയ്ക്കുന്നതിനിടയിലാണ് ഓണം കടന്നു വന്നത്.  ഒരുപാട് വർഷങ്ങൾക്കു ശേഷം, ഇത്തവണ ഓണം  മോനിപ്പള്ളിയിലെ തറവാട്ടിൽ വച്ച് ആഘോഷിച്ചു. ആ യാത്രയിൽ പണ്ട് പഠിച്ച ആ എൽപി സ്‌കൂളും പിന്നെ അടുത്തുള്ള ദേവീക്ഷേത്രവും, തിരുഹൃദയ ദേവാലയവും ഒക്കെ സന്ദർശിച്ചു. 

പിന്നെ, പലപ്പോഴും എന്റെ കഥകളിൽ ഞാൻ അവർക്കു പറഞ്ഞു കൊടുത്തിട്ടുള്ള ആ വടക്കേകുളം കുട്ടികളെ രണ്ടുപേരെയും കാണിച്ചു കൊടുത്തു; മാത്രമല്ല അതിൽ കുളിപ്പിയ്ക്കുകയും ചെയ്തു. ആദ്യമായി ഒരു നാട്ടുകുളത്തിലെ കുളിരിൽ നീന്തിക്കുളിച്ചു കയറിയ അവരുടെ ആ മുഖഭാവം കണ്ടപ്പോൾ മനസിലായി, ഇന്നത്തെ കുട്ടികൾ അതൊക്കെ എത്ര മാത്രം നഷ്ടപ്പെടുന്നുണ്ട് എന്ന്. പക്ഷേ ..

ഗൃഹാതുരത്വം ഉണർത്തിയ ആ നാട്ടിൻപുറ സന്ദർശനത്തിൽ, പറഞ്ഞറിയ്ക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങൾ, മനസ്സിൽ അങ്ങിനെ അലയടിച്ചുകൊണ്ടേയിരുന്നു. സന്ദർശനത്തിന്റെ സന്തോഷമാണോ, അതോ നഷ്ടബോധത്തിന്റെ ദുഃഖമോ? ഇനിയും തിരിച്ചറിയാൻ ആയിട്ടില്ല. 

അല്ല, അതൊക്കെയാണല്ലോ ഈ മാനവ ജീവിതം. അല്ലേ?












Comments

  1. സന്തോഷം ഞാൻ മുട്ടോളമെത്തുന്ന നിറയെ പൂക്കളും വർണ്ണങ്ങളുമുള്ള കുഞ്ഞു പാവാടക്കാരിയായി കുറച്ചു സമയം. പിന്നെ അന്ന് പെൺകുട്ടികൾ ഓരോരുത്തരും വൃത്തിയാക്കലിനായി കൈയിൽ ഓരോ ചൂല് കൊണ്ടു പോകുമായിരുന്നു അക്ഷരാർത്ഥത്തിൽ ശരിയാണ് നമുക്ക് സേവനവാരം ഉൽസവം തന്നെയായിരുന്നു.

    ReplyDelete
  2. Thank you Binu
    Really nostalgic
    This should bring back.
    Students should learn സോഷ്യൽ resposabilites

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]