ഓർമ്മക്കൊതുമ്പിൽ .... ഈ പായൽപ്പരപ്പിൽ .... [യാത്രാ വിവരണം]

ഓർമ്മക്കൊതുമ്പിൽ .... ഈ പായൽപ്പരപ്പിൽ ....

[യാത്രാ വിവരണം]

എന്നാൽ പിന്നെ, നമുക്ക് ഈ യാത്രയങ്ങ് ആരംഭിച്ചാലോ? 

നമ്മുടെ ആ പതിവ് സമയം ഇത്തവണയും തെറ്റിയ്ക്കണ്ട. എന്താ? അതായത് വെളുപ്പിന് 5:30.

അനന്തപുരിയിലെ ആ ഡിസംബർ വെളുപ്പിന് അന്ന് (11-ഡിസംബർ-2021)  പതിവിലും കൂടുതൽ കുളിരായിരുന്നു.ഒരുപക്ഷേ, അങ്ങനെയാവുമ്പോൾ, ഞങ്ങൾ കുറച്ചുകൂടി സമയം, മൂടിപ്പുതച്ചുറങ്ങുമോ എന്നറിയാൻ വേണ്ടിയാവും.

എവിടെ? നമ്മളോടാ കളി? മാത്രവുമല്ല, ഈയൊരു യാത്രയിൽ, ഒരുപാട് നാളായി ഞങ്ങൾ കാത്തുകാത്തിരിയ്ക്കുന്ന ആ ഒരു ശുഭമുഹൂർത്തവും ഉണ്ടല്ലോ. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന, 'ഐഡിയൽ ഫ്രണ്ട്‌സ്' എന്ന ഞങ്ങളുടെ ആ കുഞ്ഞുകൂട്ടായ്മയുടെ ഒത്തുചേരൽ. 

എന്നും, തമ്മിൽ വാട്സാപ്പിൽ സംസാരിയ്ക്കാറുണ്ട് എങ്കിൽപ്പോലും, ഞങ്ങളിൽ ചിലരൊക്കെ നേരിലൊന്നു കണ്ടിട്ട്, ഏതാണ്ട് 25 വർഷങ്ങളിലേറെ  കഴിഞ്ഞിരിയ്ക്കുന്നു. അപ്പോൾ പിന്നെ, ആ ത്രില്ലിൽ, ഈ തണുപ്പൊക്കെ ഒരു തണുപ്പാണോ?

പ്രഭാതകൃത്യങ്ങൾക്കു ശേഷം, ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന ആ കുളിരിനെക്കൂടി അകറ്റാൻ, തണുതണുത്ത വെള്ളത്തിൽ ഒരു കുളി. തനു തണുത്തപ്പോൾ, പിന്നെ പതിവുള്ള ഒരു ചൂടൻ ചായ. ഇപ്പോൾ സംഗതി ഉഷാർ. 

കൃത്യസമയത്തു തന്നെ, യാത്ര തുടങ്ങി. കുടുംബസമേതമുള്ള യാത്രകളിൽ, എന്നും പതിവുള്ളതു പോലെ, ഭക്തിഗാനങ്ങളിൽ തുടങ്ങി, വർത്തമാനങ്ങളിൽ തുടർന്ന്, പഴയ മലയാള ഗാനങ്ങളിലൂടെ ഒഴുകിയുള്ള, ആ എംസി റോഡ് യാത്ര. അത് എനിയ്‌ക്കെന്നും ഏറെ പ്രിയപ്പെട്ടതാണ്. 

നേരം ഏതാണ്ട് 7:30 കഴിഞ്ഞപ്പോൾ, ചങ്ങനാശ്ശേരി ബൈപാസിലെ ആ സ്ഥിരം തണലിൽ വണ്ടി നിർത്തി. പ്രഭാതഭക്ഷണം കാറിൽ തന്നെ കരുതിയിരുന്നു. ദോശയും, സാമ്പാറും, പിന്നെ നേരത്തെ പലതവണ ഞാൻ വർണ്ണിച്ചിട്ടുള്ള ആ സ്പെഷ്യൽ വറ്റൽമുളക് ചമ്മന്തിയും. കൂടെ കുടിയ്ക്കാനാവട്ടെ, ചെറുചൂടൻ പതിമുഖവെള്ളം.

ക്ഷീണമൊക്കെ എങ്ങോ പോയ്മറഞ്ഞു. അടുത്ത രണ്ടു മണിക്കൂർ ഡ്രൈവിന് ഞങ്ങൾ തയ്യാർ. ശബരിമല സീസൺ ആയതു കൊണ്ടാകും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രപരിസരത്ത്, പതിവിലും കൂടുതൽ തിരക്ക്. അതിനാൽ തന്നെ, അവിടുത്തെ ദർശനം മടക്കയാത്രയിൽ ആകാമെന്ന് കരുതി, ഞങ്ങൾ നേരെ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക്. മേൽക്കാവിലും, കീഴ്ക്കാവിലും തൊഴുതു. മഞ്ഞൾപ്പറ നിറച്ചു. 

പിന്നെ അടുത്ത യാത്ര, കാക്കനാടുള്ള ബന്ധു വീട്ടിലേയ്ക്ക്. 

ഒരുപക്ഷേ, രണ്ടുവർഷങ്ങൾ കൂടി കാണുന്നതുകൊണ്ടാകും, രാത്രിയായപ്പോൾ അവിടുത്തെ കൊതുകുകൾക്കു പതിവിലേറെ സ്നേഹം. മാത്രവുമല്ല, ഇനി അവരുടെ വല്ല വാട്സാപ്പ് ഗ്രൂപ്പും വഴി എന്തെങ്കിലും  സന്ദേശം നല്കിയിട്ടാണോ? എന്നു സംശയിയ്ക്കുമാറ്, ആദ്യം ഞങ്ങളോട് കിന്നരിയ്ക്കാൻ വന്ന കൊതുകുകളുടെ ബന്ധുക്കളും, സ്നേഹിതരും ഒക്കെ, കൂട്ടമായിത്തന്നെ ഞങ്ങളെ കാണാനെത്തി. ഒത്തിരി സ്നേഹത്തോടെ നമ്മളെ കാണാനെത്തുന്ന അവരെ, എങ്ങിനെ മൊത്തത്തിൽ പിണക്കും? പക്ഷെ, ആ സ്നേഹപ്രകടനങ്ങൾ അധികമായപ്പോൾ, എന്തെങ്കിലും ചെയ്തേ പറ്റൂ, എന്ന സ്ഥിതിയായി.

അവസാനം ഒരു 'കോംപ്രമൈസ്' എന്ന രീതിയിൽ, ഏറ്റവും ശക്തി കുറഞ്ഞ ഒരു ഗുഡ് നൈറ്റ് വാങ്ങി, ഓൺ ആക്കി. 50:50 എന്ന രീതിയിൽ അവർ 50% കുത്ത് കുറച്ചപ്പോൾ, ബാക്കി 50% കുത്തുകൾ ഞങ്ങൾ മനസില്ലാമനസോടെ ഏറ്റുവാങ്ങി.

മ് ..മ് .... കൊച്ചി പഴയ കൊച്ചി അല്ല ...!!

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം, 9 മണിയ്ക്ക് തന്നെ, ഞങ്ങൾ 'ഒത്തുചേരൽ' പ്ലാൻ ചെയ്തിരുന്ന നായരമ്പലം ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഗോശ്രീ പാലത്തിനടുത്തു വച്ച് തമ്മിൽ കാണാം എന്നായിരുന്നു 'രഹസ്യ സന്ദേശം'. അവിടെയും സമയം കിറുകൃത്യം. 


വൈപ്പിൻ നായരമ്പലത്തെ "പായൽ അക്വാ ലൈഫ്" ആണ് ഞങ്ങളുടെ ഡെസ്റ്റിനേഷൻ. അഞ്ചിൽ, നാല് വണ്ടികളും എത്തിച്ചേർന്നു; അഞ്ചാമത്തെ വണ്ടിയ്ക്കുള്ള കാത്തിരിപ്പിലായി ഞങ്ങൾ. ഏറെക്കാലമായി പറയാൻ കാത്തുവച്ചിരുന്ന ആ വിശേഷങ്ങൾ ഒക്കെ, പെട്ടെന്ന് മറന്നത് പോലെ. പകരം, മറ്റെന്തൊക്കെയോ പുതിയ പുതിയ വിശേഷങ്ങൾ, ഞങ്ങൾ പാർക്കിംഗ് ഏരിയയിൽ വച്ച് തന്നെ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് തൊണ്ടയ്ക്കൽപ്പം വിശ്രമം കൊടുക്കാൻ, കുറച്ച് 'ഹോം മേഡ്' ഉണ്ണിയപ്പങ്ങളും.

അയ്യോ .. അത് മറന്നല്ലോ ... 'ഐഡിയൽ ഫ്രണ്ട്‌സ്' കൂട്ടായ്മയിലെ, ഞങ്ങളുടെ  ആ 'കൊച്ചു'കൂട്ടുകാരെ ഒന്ന് പരിചയപ്പെടുത്താൻ.    

1. അജീഷ്: ഏലൂരിന്റെ മുത്ത്. ഇനിയിപ്പോൾ, ഗെറ്റ് ടുഗെതർ അല്ല, അങ്ങ് മൂന്നാറിൽ പോയികൂർക്കം വലിച്ച് ഉറങ്ങാൻ ആണെങ്കിൽ പോലും, ടിപ്പ്ടോപ്പിൽ ഷർട്ടൊക്കെ ഇൻസേർട് ചെയ്തുമാത്രം, ഞങ്ങൾക്ക് (പോലും) കാണാൻ പറ്റുന്ന ഞങ്ങളുടെ സ്വന്തം അഡ്മിൻ.

2. ദൗലത്ത്: ഹിന്ദിപ്പാട്ടുകൾ എന്നും ഒരു ദൗർബല്യമായ, അതിടയ്ക്കിടെ അറിയാതെ മൂളുന്ന, 'കൽ'ക്കണ്ടം ഏറെ ഇഷ്ടമായ, ഞങ്ങളുടെ ആ എവർഗ്രീൻ സുന്ദരൻ.

3. ലൈജു: സ്വതസിദ്ധമായ നർമബോധത്താൽ ഏറെ കൗണ്ടറുകൾ അടിയ്ക്കുകയും, എന്നിട്ട് അതിലേറെ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന, ലോല ഹൃദയനായ ഞങ്ങളുടെ പുതുമണവാളൻ.

4. സുബൈർ: അടിവാടിന്റെ ഓമനപ്പുത്രൻ. സൗദി ഷേയ്ക്കിന്റെ വലംകൈ. (ഷെയ്ക്കിന് ഇത് അറിയാമോ, എന്തോ?). ഒറ്റച്ചിരിയിൽ ഒരുപാട് നർമ്മം ഒളിപ്പിയ്ക്കുന്ന ഞങ്ങളുടെ പ്രിയ സുബ്ബു.

5. ഹനസ്: ഗ്രൂപ്പിന്റെ സ്വന്തം വക്കീൽ. ഈ ഇട്ടാവട്ടം കേരളത്തിൽ മാത്രമല്ല, അങ്ങ് ദൂരെ ബാലി വരെ 'കോണ്ടാക്ടുകൾ' നീണ്ടുകിടക്കുന്ന ഒരു 'ഇന്റർനാഷണൽ റോമിങ്' ചങ്ക്.  

6. മിനി: നിറഞ്ഞ ചുറുചുറുക്കിന്റെ പര്യായം. ഇക്കഴിഞ്ഞയിടയ്ക്ക്, മോളോടൊപ്പം നൃത്ത അരങ്ങേറ്റം പോലും നടത്തിയ സ്ഥിരോത്സാഹി. തിരുവാതിരകളിയിൽ, നാട്ടിലെ അമ്മുമ്മമാരുടെ പോലും ആശാത്തി.

7. റൂമ: പണ്ടത്തെ, ഇരുപതിന്റെ ആ ചൊടിയും ചുണയും ഇപ്പോഴും തന്റെ വർത്തമാനങ്ങളിൽ നിറച്ച, ഉരുളയ്ക്കുപ്പേരി എന്ന ശൈലിയിൽ, ആർക്കും മറുപടി നൽകുന്ന ഗ്രൂപ്പിലെ ചുണക്കുട്ടി.

8. സൂസൻ: കടമ്മനിട്ടയുടെ പക്വതയും പാകതയും, കാഴ്ചയിലും പിന്നെ  പെരുമാറ്റത്തിലും നിറച്ച ആ നാട്ടിൻപുറത്തുകാരി. പക്ഷേ, അടുത്തറിയുമ്പോഴോ? ഒരു ആൾട്ടോ കാറൊക്കെ പോണപോക്കിൽ ഈസിയായി കീഴ്മേൽ മറിയ്ക്കുന്ന, അത്രയ്ക്ക് 'ബോൾഡായ' സൂസു.

9. സോജി: ഇപ്പോഴും ആ പഴയ നിഷ്കളങ്കത, ഒരുതരി പോലും കൈമോശം വരുത്താത്ത, (അതിനിയിപ്പോൾ ചപ്പാത്തി പരത്തുമ്പോൾ ആയാലും ശരി, മാസ്ക്-1 സിനിമയാണോ, അതോ മാസ്ക്-2 സിനിമയാണോ ആദ്യം ഇറങ്ങിയത് എന്ന അതീവ ഗൗരവതരമായ ചർച്ച ആയാലും ശരി), എന്ത് സംശയം തോന്നിയാലും "എടാ.... അതില്ലേടാ ......" എന്ന മുഖവുരയോടെ മാത്രം ചോദിച്ചു തുടങ്ങുന്ന, ഗ്രൂപ്പിലെ കുട്ടി.

10. ബിനു: ദേ, പിന്നെ പത്താമനായി, പ്രത്യേകിച്ചങ്ങിനെ വലിയ പ്രത്യേകതകൾ ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത, ഈ പാവം ഞാനും (ഇതിന്റെ മറുപടി, ഞാൻ മാത്രമായി ഐഡിയൽ ഫ്രണ്ട്സ്ഗ്രൂപ്പിൽ കേട്ടോളാം കേട്ടോ). 


ഇനി നമുക്ക്, യാത്രാ വിശേഷങ്ങളിലേയ്ക്ക് തിരികെ വരാം.

പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും, വിശേഷങ്ങളുടെ ഇടമുറിയാതെ തന്നെ, ഞങ്ങൾ 'പായലിന്റെ' ഉള്ളിലേയ്ക്ക് കടന്നു. ഗേറ്റ് തുറന്നപ്പോൾ, ഞങ്ങളെ വരവേറ്റത്, മനോഹരമായി ചെടികൾ തൂക്കി അലങ്കരിച്ച ഒരു നീളൻ ഇടനാഴിയാണ്. ആദ്യത്തെ ആ കാഴ്‌ച തന്നെ അതിമനോഹരം. മെടഞ്ഞെടുത്ത തെങ്ങോലകളാൽ തീർത്ത മേൽക്കൂരയ്ക്ക് താഴെ, ഭംഗിയായി വളർത്തിയെടുത്ത ചെടികളുടെ ഒരു വൻശേഖരം. ആ പച്ചപ്പ്‌ കണ്ടതു കൊണ്ടോ, അതോ പുറത്തെ പൊള്ളുന്ന ആ ചൂടിൽ നിന്നും കയറിയത് കൊണ്ടോ, എന്നറിയില്ല, പക്ഷേ എല്ലാവരുടെയും മനസ്സൊന്നു കുളിർത്തു.

മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതു കൊണ്ട്, ഞങ്ങൾക്കുള്ള സീറ്റുകൾ ഒക്കെ അവർ തയ്യാറാക്കിയിരുന്നു. 'വെൽകം ഡ്രിങ്ക്' കഴിഞ്ഞപ്പോൾ, അവിടെ ഞങ്ങൾക്ക് ഉപയോഗിയ്ക്കാൻ പറ്റുന്ന വിവിധ വിനോദോപാധികളെ കുറിച്ചുള്ള ഒരു ചെറുവിവരണം. ചൂണ്ടയിടീൽ ഒഴികെ എല്ലാം പാക്കേജിൽ ഉൾപ്പെടുന്നതാണ്. അതും ഒരോന്നും എത്ര നേരം വേണമെങ്കിലും, എത്ര തവണ വേണമെങ്കിലും ഉപയോഗിയ്ക്കാം. ഇനി, 200 രൂപ കൂടി നൽകിയാൽ ചൂണ്ടയും തീറ്റയും, മീൻ ഇടാനുള്ള ബക്കറ്റും, നമുക്ക് കൗണ്ടറിൽ നിന്നും വാങ്ങാം. അതും എത്ര സമയം വേണമെങ്കിലും, പിന്നീട് ഉപയോഗിയ്ക്കാം.  

ലോകത്തിനു തന്നെ വലിയൊരു ചോദ്യചിഹ്നമായി മാറിയ കോവിഡിനെ തടയാൻ, സാനിറ്റൈസ് ചെയ്തിരിയ്ക്കുന്നു എല്ലായിടവും, എല്ലാ വിനോദോപാധികളും. മാത്രവുമല്ല, കൃത്യമായ ഇടവേളകളിൽ ആ പ്രക്രിയ ആവർത്തിച്ചു കൊണ്ടുമിരിയ്ക്കുന്നു. അതു നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു.

പന്തലിന്റെ ഇടത്തെ മൂലയ്ക്കായി അഞ്ചുവയസ് വരെയുള്ള കുട്ടികൾക്കുള്ള കളിസ്ഥലം. അതിനു മുൻപിലായി ക്രിക്കറ്റ് നെറ്റ്-പ്രാക്ടിസിങ് സ്ഥലം. അകലെ വലതു മൂലയ്ക്കായി, അമ്പെയ്ത്ത്‌ കോർണർ. അതിനുമപ്പുറം, വളരെ വൃത്തിയായി സൂക്ഷിയ്ക്കുന്ന ടോയ്‌ലറ്റ് ഏരിയ.


പന്തലിന്റെ വലതു വശത്തായി ഓപ്പൺ ശൈലിയിൽ പാചകപ്പുര.

മുഖ്യ കവാടത്തിന്റെ എതിർവശത്തു നിന്നും, ഏതാണ്ട് മുഴുവൻ സമയവും പ്രവർത്തിയ്ക്കുന്ന 'മിസ്റ്റിംഗ് പമ്പുകൾ' അവിടുത്തെ ആ അന്തരീക്ഷത്തെ എപ്പോഴും കുളിർമയുള്ളതായി നിലനിർത്തുന്നു.

ഇത്രയുമാണ് പന്തലിലെ വിശേഷങ്ങൾ. കേട്ടോ. 

വീണ്ടും വർത്തമാനങ്ങളിൽ മുഴുകിയ ഞങ്ങൾ, 11 മണിയുടെ ആ 'സ്നാക്സ്' കൂടി കിട്ടിയപ്പോൾ കൂടുതൽ ഉഷാറായി. രണ്ടു വീതം ചൂടൻ കട് ലറ്റുകളും, ഫ്രഞ്ച് ഫ്രൈസും, പിന്നെ ഓരോ കുപ്പി 7-അപ്പും. 

അപ്പോഴാണ്, പുറത്ത് ഒരു വണ്ടി മൂളിക്കുതിച്ചെത്തിയത്. അതും ഒരു പുതുപുത്തൻ ബ്ലാക് അൽകസർ. 'ഓഹ് ..ഇതാരപ്പാ ഇത്ര സ്റ്റൈലിൽ?' എന്ന ഭാവത്തിൽ പന്തലിൽ ഉള്ളവരെല്ലാം പുറത്തേയ്ക്കു നോക്കി. കറുത്ത ഷർട്ടും, കറുത്ത പാന്റും, കറുത്ത കൂളിംഗ് ഗ്ലാസും വച്ചൊരാൾ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേയ്ക്കിറങ്ങി. മറുവശത്തെ ഡോറിൽ നിന്നും അതേപോലെ തന്നെ കറുപ്പിൽ കുളിച്ചൊരാൾ. പുറകിലെ രണ്ടു ഡോറുകളിൽ വഴിയും തഥൈവ. 'എന്റെ ദൈവമേ.... ഇതാരാണപ്പാ, ഈ പുതിയ 'പ്ളാവുങ്കൻ'? എന്ന ചോദ്യം അറിയാതെ മനസ്സിലുയർന്നു. ഞങ്ങൾ എണീറ്റുനിന്ന് ഒന്നുകൂടി നോക്കിയപ്പോൾ, ആദ്യം ഇറങ്ങിയ ആൾ കൂളിംഗ് ഗ്ലാസ് മാറ്റി. അപ്പോളല്ലേ ആളെ പിടി കിട്ടിയത്. മറ്റാരുമല്ല, ഞങ്ങളുടെ സ്വന്തം വക്കീൽ. 

പിന്നെ, "മാധവാ ... മഹാദേവാ ..." ശൈലിയിൽ ആളുടെ ഒരു പഞ്ച് എൻട്രി...!!

അതും കൂടി കഴിഞ്ഞപ്പോൾ, ഞങ്ങൾ പന്തലിനു പുറത്തേക്കിറങ്ങാൻ തയ്യാറായി. കൂട്ടത്തിൽ ചിലരൊക്കെ അമ്പെയ്ത്തിൽ ഒരു കൈ നോക്കാൻ ശ്രമിച്ചു. പക്ഷേ, അമ്പിനേക്കാൾ മുൻപേ, വില്ലായിരുന്നു പലപ്പോഴും ലക്ഷ്യത്തിലേക്കു കുതിച്ചത് എന്ന് മാത്രം. അമ്പാകട്ടെ കയ്യിൽ തന്നെ ഇരുന്നു.


ഏയ് .. ഇതൊന്നും നമുക്ക് പറ്റിയതല്ല ...എന്ന ഭാവത്തിൽ, പതുക്കെ അവർ അടുത്ത സ്ഥലത്തേയ്ക്ക് യാത്രയായി. 

ഒരു കാര്യം എടുത്തു പറയട്ടെ. അക്വാ ഫാമിലെ എല്ലാ ഉപകരണങ്ങളും, വളരെ കളർഫുൾ ആയി പെയിന്റ് ചെയ്തു ഭംഗിയാക്കിയിരിയ്ക്കുന്നു. തുരുമ്പിന്റെ ഒരു കണിക പോലും ഇല്ലാതെ. പിന്നെ ബീച്ച് ഊഞ്ഞാലുകളും, ഇരിപ്പിടങ്ങളും, കുഷ്യനുകളും, ഒക്കെ തീർത്തും പുതിയവ. എല്ലാം ഇടയ്ക്കൊക്കെ സാനിറ്റൈസ് ചെയ്യുന്നു.

ചെസ്സ്, ലുഡോ, പാമ്പും കോണിയും, കാരംസ്.... പിന്നെ പേരറിയാത്ത കുറെയേറെ ഇൻഡോർ ഗെയിംമുകൾ. ചുറ്റുമുള്ള കാഴ്ചകൾ കാണാനും, വിശ്രമിയ്ക്കാനുമായി, ഉയരം കൂടിയ രണ്ടു ഹട്ടുകൾ. പിന്നെ പലസ്ഥലങ്ങളിലായി വിവിധ തരം ഊഞ്ഞാലുകൾ, ഊഞ്ഞാൽ-ബെഞ്ചുകൾ, കട്ടിലുകൾ. 

ഞങ്ങളുടെ സംഘം പലതായി തിരിഞ്ഞ് ഓരോന്നിലും ഓരോ കൈ നോക്കാൻ തയ്യാറെടുത്തു. 

ദേ നോക്കിക്കേ... ഗ്രാൻഡ് മാസ്റ്റേഴ്സിനെക്കാൾ സീരിയസ് ആയിട്ടാണ് ഈ രണ്ടു പേർ ചെസ്സ് കളിയ്ക്കുന്നത്. അതും നമ്മുടെ സാക്ഷാൽ വിശ്വനാഥൻ ആനന്ദിനു പോലും പരിചിതമല്ലാത്ത, ചില ചടുലൻ കരുനീക്കങ്ങളിൽ കൂടി.

പിന്നെ, ഈ ചിത്രം കണ്ടാൽ, ആദ്യമായി കാരംസ്ബോർഡ് കാണുന്നവരാണ് എന്ന് ആരേലും പറയുമോ?

ഇവര് പിന്നെ .... "ദേ... ആ ചെസ്സും കാരവും ഒന്നും നമുക്ക് പറ്റില്ലെന്നേ ... അതൊക്കെ വെറുതെ തല ചൂടാക്കുന്ന വെറും തല്ലിപ്പൊളിക്കളികൾ ... ഇതാവുമ്പോ നല്ല ബുദ്ധിയുള്ളവർ കളിയ്ക്കുന്ന കളിയാണ് .... അതോണ്ട് ഞങ്ങ ഇതിലാണ്... ട്ടോ ..." എന്ന ഭാവത്തിലാണ്. 

ഇനി, മീൻ പിടിയ്ക്കാൻ ആണെങ്കിലോ? ചൂണ്ടയിടാൻ വേണ്ടി തയ്യാറാക്കിയിരിയ്ക്കുന്ന ഒരു നെടുനീളൻ പാലം. അതേ നീളത്തിൽ കുളവും. കാഴ്ചയിൽ ഒരു മീനെ പോലും കാണാൻ പറ്റാത്തപ്പോൾ ഞങ്ങൾ കരുതി, ഈ ചൂണ്ടയിടീൽ വെറും 'ഷോ' മാത്രമാണെന്ന്. എങ്കിലും, ഞങ്ങളുടെ കൂട്ടത്തിലെ ചില കുട്ടികൾ ആ വെല്ലുവിളി ഏറ്റെടുത്തു. 

ചൂണ്ടയിട്ടപ്പോഴോ? നല്ല വലുപ്പമുള്ള ധാരാളം മീനുകൾ. നമ്മൾ പിടിയ്ക്കുന്ന മീനുകളെ, അവയുടെ വില നൽകി നമുക്ക് കൊണ്ടുപോരാം. അല്ലെങ്കിൽ, അവർ തന്നെ അതിനെ ചൂണ്ടയിൽ നിന്നും പരിക്കുകൾ പറ്റാതെ എടുത്തുമാറ്റി, മറ്റൊരു വലിയ കുളത്തിൽ നിക്ഷേപിയ്ക്കും.

ഇനിയെന്ത്? എന്ന ഭാവത്തിൽ ചുറ്റും നോക്കുമ്പോൾ, ദാ കിടക്കുന്നു ഞങ്ങളെയും കാത്ത് കുറേയേറെ ബോട്ടുകൾ. പെഡൽബോട്ടുകളും, തുഴബോട്ടുകളും, പിന്നെ കുട്ടവഞ്ചിയും. സാധാരണ ഇത്തരം വിനോദകേന്ദ്രങ്ങളിൽ കാണാറുള്ള ആ തുരുമ്പു പിടിച്ച ബോട്ടുകൾ അല്ല കേട്ടോ. നല്ല പുതുപുത്തൻ ബോട്ടുകൾ. ലൈഫ് ജാക്കറ്റുകളും അതുപോലെ തന്നെ.

ഞങ്ങൾ എന്തായാലും ബുദ്ധിപൂർവ്വം പെഡൽ ബോട്ടുകൾ തിരഞ്ഞെടുത്തു. 

അതോടെ അടുത്ത ടീമും റെഡിയായി .....

ഒരു വട്ടം തുഴഞ്ഞെത്തിയപ്പോൾ, കരയ്ക്കിറങ്ങി. ഇനിയും ധാരാളം സമയമുണ്ടല്ലോ. വീണ്ടും കയറാം. 

ഇതിനൊക്കെയിടയിൽ, ഒരു നിമിഷം പോലും ഇടവേളകളില്ലാതെ ഞങ്ങളുടെ സംസാരങ്ങളും, ഫോട്ടോ എടുക്കലും ഒക്കെ നടക്കുന്നുണ് കേട്ടോ. കൂട്ടത്തിലെ കുട്ടികളാണെങ്കിൽ, എന്തൊക്കെ ചെയ്യണം, ഏതിലൊക്കെ കേറണം എന്ന കൺഫ്യൂഷനിൽ, ആകെ ഓടിനടപ്പാണ്.

അങ്ങിനെ നോക്കുമ്പോൾ, അതാ ആരും ഇല്ലാതെ നമ്മുടെ ആ ചാട്ട-സാധനം (ട്രാംപോളിൻ). പണ്ടോ, മര്യാദയ്ക്കൊന്നു ചാടാൻ പറ്റിയിട്ടില്ല. ആഹാ ... ഇനിയൊരു ചാട്ടത്തിന്, ഇത്തിരി ബാല്യം കൂടി ഞങ്ങളിൽ ബാക്കിയുണ്ട്... എന്ന ഭാവത്തിൽ ഞങ്ങളിൽ ചിലർ, ആദ്യം കയറാൻ തുടങ്ങിയ കുട്ടികളെ തള്ളിമാറ്റി അതിൽ കയറി. 

എന്നിട്ടോ ? "തിന്തിനോം... ആദമേ ..നിന്നെ ഞാൻ തോട്ടത്തിലാക്കി ..." എന്ന താളത്തിൽ ചാടാൻ തുടങ്ങി ....

ഓടിയെത്തിയ പായലിലെ പയ്യൻ പറഞ്ഞു ... "അതേയ് ... 180 കിലോ ആണ് കേട്ടോ ഇതിന്റെ പരമാവധി കപ്പാസിറ്റി...". മനസില്ലാമനസ്സോടെ ചാട്ടം പിന്നെ  ഓരോരുത്തരാക്കി. കുറച്ചു കഴിഞ്ഞപ്പോൾ, കാത്തുനിന്ന് മടുത്ത കുട്ടികൾ അകത്തേയ്ക്കു ഇടിച്ചു കയറി. അതോടെ ബാക്കിയുള്ളവർ ചാട്ടം മതിയാക്കി, കുറച്ചു നേരം മിസ്റ്റടിച്ചു തണുക്കാൻ പോയി.

ചിലരൊക്കെ, തെങ്ങുകളിൽ കെട്ടിയ ആ വലക്കട്ടിലിൽ കണ്ണടച്ചു കിടന്നു. പാവം,  ശാന്തമായി കിടക്കുന്നു എന്ന് കാണുന്നവർക്കു തോന്നും എങ്കിലും, സത്യം  അതായിരുന്നില്ല. ഇനി ഏതിൽ കയറണം എന്ന കൂലംകഷമായ  ചിന്തയിലായിരുന്നു അവർ. 

തൊട്ടടുത്തായി വിശാലമായ ഒരു ഓപ്പൺ ഗ്രൗണ്ട്, വോളിബാളും, ഫുട്ബോളും, ഷട്ടിലും ഒക്കെയായി ഞങ്ങളെ മാടിവിളിയ്ക്കുന്നുണ്ട്. എന്നാൽ, അവിടുത്തെ ആ പൊരിവെയിൽ കൂട്ടത്തിലെ പലരേയും തടഞ്ഞു. വെളുപ്പാൻകാലത്ത്  കുറെയേറെ സമയം എടുത്തു പൂശിയ ആ മേക്കപ്പ് ഒക്കെ, എന്തിനാ വെറുതെ കളയുന്നത്?

ഞങ്ങളുടെ ആ ദയനീയ നോട്ടം കണ്ടതുകൊണ്ടാകണം, പായലുകാരൻ പയ്യൻ വന്നു പറഞ്ഞു. "ഈ ഗ്രൗണ്ടിൽ കൃത്രിമ മഴ പെയ്യിയ്ക്കാം കേട്ടോ ..നിങ്ങൾ റെഡി ആണെങ്കിൽ പറഞ്ഞാൽ മതി". എന്തായാലും അത്തരമൊരു കാര്യം ചെയ്താൽ, കൂട്ടത്തിലുള്ള പലരെയും അതിൽ നിന്നും തിരിച്ചു കയറ്റാൻ പെടേണ്ടി വരുന്ന പാടോർത്ത്, അതുമാത്രം ഞങ്ങൾ വേണ്ടെന്നു വച്ചു. 

മഴയത്തും വെയിലിലും മാത്രമല്ല, കരയിലും, വെള്ളത്തിലും ഒക്കെ ഒരുപോലെ കഴിയാൻ പറ്റുന്ന ഏറെ ആളുകൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടേ. പിന്നെ, പണ്ടേ തന്നെ മഴസ്നേഹികളായ കുട്ടികളും.

കൗണ്ടറുകളും, മറു-കൗണ്ടറുകളും, കൂട്ടച്ചിരികളും, ഒച്ചപ്പാടും, ഒക്കെയായി സംഗതി അങ്ങിനെ തകർത്തു മുന്നേറുമ്പോളാണ്, ഞങ്ങളിൽ ഒരാൾ ഇടയ്ക്കൊക്കെ എന്തോ സാധനം ആരും കാണാതെ ചവച്ചിറക്കുന്നത് ശ്രദ്ധയിൽ പെട്ടത്. "ചതിച്ചോ എന്റെ പൊന്നു കർത്താവെ ...ഒരു ദുസ്വഭാവങ്ങളും ഇല്ലാത്ത ഇവൻ  ഇനി തമ്പാക്ക് ചവയ്ക്കാൻ തുടങ്ങിയോ?" എന്നായി ഞങ്ങളുടെ സംശയം. അവനോട് എങ്ങിനെ ചോദിയ്ക്കും?

അവസാനം, രണ്ടും കൽപ്പിച്ചു ചോദിച്ചു. 

"ഏയ് ..ഞാനൊന്നും ചവയ്ക്കുന്നില്ലാലോ .." എന്നായി അവൻ. തെളിവിനായി ദിനോസറിനെ പോലെ സ്വന്തം വായ തുറന്നു കാണിയ്ക്കുകയും ചെയ്തു. അപ്പോൾ പിന്നെ നീ ചവയ്ക്കുന്നതെന്താ? എന്നായി ഞങ്ങൾ.

"അതിപ്പം .."

"ങാ ... അതിപ്പം ..?"

"അതേ.... ഞാൻ പറഞ്ഞില്ലായിരുന്നോ ..?"

"എന്ത് ? നിനക്ക് പല്ലുവേദനയാണോ?"

"അല്ല ..ഞാൻ ചുരുളി കണ്ടൂന്ന് ..."

"ഏഹ് ... അതിന് ...അതും, ഈ ചവയ്ക്കലും തമ്മിൽ ..?"

"അല്ലന്നേ ... അതിലെ ആ ഡയലോഗുകൾ ഇടയ്ക്കിങ്ങനെ അറിയാതെ വായിലേയ്ക്ക് വരുന്നു .... അതാരും അറിയാതെ, ഞാനങ്ങ് ചവച്ചിറക്കുന്നതാ ... ആരോടും പറയല്ലേ.."

എങ്ങിനെ ഉണ്ട്? അവന്റെ ആ പുത്തി?

ഒടിടി ആണത്രേ ഒടിടി.....

ആഹ് ..അത് പോട്ടെ ... ഏതാണ്ട് ഇത്രയുമൊക്കെ ആയപ്പോൾ ചെറുതായി ക്ഷീണിച്ചു തുടങ്ങി. ശരീരം മാത്രമല്ല, നാവുകളും. നാവിനാണല്ലോ രാവിലെ മുതൽ ഏറെ പണി.

അപ്പോൾ ദാ... ദൈവദൂതനെപ്പോലെ നമ്മുടെ ആ പായൽപയ്യൻ.

"സാർ ..ഊണ് തയ്യാറാണ് ...വരൂ .."

കേട്ട പാതി കേൾക്കാത്ത പാതി, പാത്രവുമെടുത്ത് ഞങ്ങൾ തയ്യാർ.

പാകത്തിന് വെന്ത ചോറ്. എരിവു കൂട്ടി കുടംപുളിയിട്ട മീൻ കറി, ചിക്കൻ റോസ്റ്റ്, ബീഫ് ഫ്രൈ, കൂട്ടുകറി, കാബേജ് തോരൻ, തേങ്ങാച്ചമ്മന്തി, സാലഡ്, പപ്പടം. പിന്നെ ഒഴിച്ച് കൂട്ടാൻ വേണ്ടി, സാമ്പാറും മോരു കറിയും. 

പോരെ പൂരം?

ഞങ്ങളുടെ സംഘം ഒന്നും മിണ്ടാതിരുന്ന, ഏതാനും നിമിഷങ്ങൾ ഇതു മാത്രം. എല്ലാം മറന്ന്, ഊണ് പ്ലേറ്റിലേയ്ക്കൊരു 'സർജിക്കൽ സ്ട്രൈക്ക്' ആയിരുന്നു. രണ്ടും കല്പിച്ചുള്ള ആ ആക്രമണത്തിൽ, 'കറിപോസ്റ്റുകൾ' ഒന്നൊന്നായി ഞങ്ങൾക്ക് മുന്നിൽ കീഴടങ്ങി. 

അവസാനം, സഹാറ മരുഭൂമി പോലെ തരിശായ കുറെ പ്ലേറ്റുകളും, അരികിൽ, ആകെ വിയർത്തൊഴുകിയ ഞങ്ങളും മാത്രം, ബാക്കിയായി. അവിടെയും ആ പായൽദൂതനെത്തി. കൈയിൽ നിറയെ ഐസ്ക്രീമുമായി.

എന്താല്ലേ?

കുറച്ചു നിമിഷങ്ങളുടെ മാത്രം വിശ്രമത്തിനു ശേഷം, അംഗങ്ങൾ വീണ്ടും ഉഷാറായി. വയർ നന്നായി നിറഞ്ഞതു കൊണ്ടുതന്നെ, പിന്നീട് നടത്തിയ ഫോട്ടോ സെഷനിൽ പലർക്കും പതിവ് പോലെ മസിലുപിടിച്ചു വയർ കുറയ്ക്കാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ, അവരിൽ പലരും പിന്നിലത്തെ വരിയിലേയ്ക്ക് ചുളുവിൽ അങ്ങ് മാറി.

കുട്ടികളിൽ ചിലർ, സ്ലൈഡുകളിലേയ്ക്കും പിന്നെ, തേവുചക്രത്തിലേയ്ക്കും ഒക്കെ പോയി. ഞങ്ങൾ വീണ്ടും ഒന്നുകൂടി ബോട്ടിങ്ങിന് ഇറങ്ങി. 

ചൂണ്ടയിട്ട മറ്റെല്ലാവർക്കും നിറയെ മീനുകൾ കൊത്തിയിട്ടും, തന്റെ ചൂണ്ടയിൽ ഒരെണ്ണം പോലും കൊത്താത്ത ഞങ്ങളുടെ ഒരു സംഘാംഗം, വാശിയോടെ അടുത്ത ബോട്ടിൽ കയറി ആ തടാകത്തിൽ മുഴുവൻ തുഴഞ്ഞു നോക്കി. മറ്റൊന്നിനുമല്ല, ഈ മീനുകളൊക്കെ തന്റെ ചൂണ്ടയിൽ മാത്രം കൊത്താത്തതിന്റെ കാരണം ഒന്നറിയണമല്ലോ. 

എന്നാൽ പിന്നെ, ഇനി കുറച്ചു നേരം വിശ്രമിച്ചാലോ എന്നായി ഞങ്ങൾ. ഫാമിന്റെ ഏറ്റവും അറ്റത്തുള്ള ചെറുപന്തലിൽ ഇട്ടിരിയ്ക്കുന്ന കസേരകളിൽ ഇരുന്നു ചർച്ചകളായി. അപ്പോഴുണ്ട്, അവിടെ വലയൂഞ്ഞാലിൽ കിടക്കുകയായിരുന്ന  ഒരു കൂട്ടുകാരൻ, പെട്ടെന്ന് തന്റെ കൂളിംഗ് ഗ്ലാസ് എടുത്തു വച്ചു. എന്നിട്ട്, വീണ്ടും അനങ്ങാതെ കിടന്നു.

തമ്മിൽ തമ്മിൽ നോക്കിയിട്ടും കാര്യം മനസ്സിലാകാത്ത ഞങ്ങൾ, അവസാനം അവനോടു കാര്യം തിരക്കി. ഇക്കഴിഞ്ഞ മാസം ടൂർ കഴിഞ്ഞു വന്ന ഒരു കൂട്ടുകാരൻ പറഞ്ഞു കൊടുത്ത സൂത്രമാണത്രെ. നമ്മൾ ടൂർ പോകുമ്പോൾ, (വലയൂഞ്ഞാലിൽ കിടക്കുമ്പോൾ പ്രത്യേകിച്ചും) കൂളിംഗ് ഗ്ലാസ് വയ്ക്കണം എന്ന്. അല്ലെങ്കിൽ, ആളുകൾ തെറ്റിദ്ധരിയ്ക്കുമത്രേ.

"ആഹ് .. അതെന്താ അങ്ങിനെ?" എന്ന് മനസിലാകാത്ത ഞങ്ങൾ അവനോടു ചോദിച്ചു.

"നിന്റെ കൂട്ടുകാരൻ എവിടെയാ ടൂർ പോയത്..?"

"ഗോവയിൽ ..."

ഞങ്ങൾക്ക് കാര്യം പിടികിട്ടി ... പാവം അവനു മാത്രം ഇനീം അതങ്ങു ശരിയ്ക്കും പിടികിട്ടിയില്ല.

എന്തായാലും അവന്റെ ആ കൂളിംഗ് ഗ്ലാസ് നോട്ടം കൊണ്ടാണോ എന്തോ, തൊട്ടപ്പുറത്തെ ആ വടക്കേ ഇന്ത്യൻ ഗ്രൂപ്പിലെ പെൺകുട്ടീം ഉടനെ ഒരു കൂളിംഗ് ഗ്ലാസ് എടുത്തു വച്ചു. അതിനി വല്ല 'കോസ്മോഗ്രിൽ' ഗ്ലാസും ആയിരുന്നോ ആവോ? ആർക്കറിയാം. അല്ല, ഇനി അങ്ങിനെയെങ്ങാൻ ആണെങ്കിൽ, അത് അവരുടെ വിധി.

സമയം ഏതാണ്ട് നാലുമണിയോടടുക്കുന്നു. ഞങ്ങൾ തെങ്ങിൻചുവട്ടിലെ  ആ പന്തലിൽ നിന്നും പതുക്കെ എഴുന്നേറ്റു. പ്രധാന പന്തലിനടുത്തെത്തിയപ്പോൾ, ആ മിസ്റ്റിൽ നനഞ്ഞപ്പോൾ, കൂട്ടത്തിൽ ഒരാൾക്ക് കൈകൾ ചൊറിയാൻ തുടങ്ങി. നമ്മൾ മലയാളികളല്ലേ? അപ്പോൾ തന്നെ മറ്റൊരു സുഹൃത്തും പറഞ്ഞു. ആഹ് എനിയ്ക്കും ചൊറിയുന്നു. അങ്ങിനെ ആകെയൊരു ചൊറിച്ചിൽ മയം.

വെള്ളത്തിലെ ക്ലോറിന്റെ കുഴപ്പമാകും എന്ന് കരുതിയ ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾ, പക്ഷെ കൃത്യമായ കാരണം കണ്ടു പിടിച്ചേ പറ്റൂ എന്ന വാശിയിൽ ആയി. പുള്ളിക്കാരി സ്വന്തം കണ്ണുകൾ കൊണ്ടൊരു 'ഫുൾ ബോഡി സ്കാൻ' (ആൾ കൊച്ചിയിലെ പ്രശസ്തമായൊരു ആശുപത്രിയിൽ ആണേ ജോലി ചെയ്യുന്നത്) നടത്തിയപ്പോളല്ലേ കാര്യം മനസിലായത്. ഞങ്ങൾ ആ തെങ്ങിൻചുവട്ടിലെ പന്തലിൽ ഇരുന്ന സമയത്തെപ്പോഴോ, കുറെ കാലമായി ഈ പായൽകാഴ്ചകൾ കണ്ടുമടുത്ത ഏതോ ഒരു കുഞ്ഞൻപുഴു തന്റെ ബന്ധുവായ അങ്കമാലിയിലെ ആ പ്രധാനമന്ത്രിയുടെ അടുത്തേയ്ക്കു പോകാൻ വേണ്ടി, ഞങ്ങളുടെ കൂട്ടത്തിലെ അങ്കമാലിക്കാരിയുടെ ഉടുപ്പിൽ കയറി ഒളിച്ചിരുന്നതാ. ഒരു ഫ്രീ ലിഫ്റ്റ്.

എന്തായാലും, യഥാർത്ഥ കാരണം കണ്ടു പിടിച്ചപ്പോൾ, "എനിയ്ക്കും ചൊറിയുന്നേ ..." എന്ന് നേരത്തെ പറഞ്ഞ ആ രണ്ടാമത്തെ സുഹൃത്തിനെ ഞങ്ങൾ തിരഞ്ഞു. 'ഞാനൊന്നുമറിഞ്ഞില്ലേ ദേവനാരായണാ ...' എന്ന ഭാവത്തിൽ, ഒരു ചൊറിച്ചിലുമില്ലാതെ, ദേ ആ പാവം ഒരു ബോട്ടിൽ കയറാൻ തുടങ്ങുന്നു.

അല്ല ... നമ്മൾ മലയാളികൾ അല്ലേ ? ഒന്നിന് പോയാലും ഒരുമിച്ച് ... ദാഹം വരുമ്പോഴും ഒരുമിച്ച് ...കിറ്റു വാങ്ങാനും ഒരുമിച്ച് .....ദേ  ഇതിപ്പം ഒരു ചൊറിച്ചിൽ വന്നപ്പോഴും ഒരുമിച്ച് .... പാരമ്പര്യം വിട്ടൊരു കളിയില്ല തന്നെ.

ആ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അല്ലാതെ, മറ്റൊന്നിലും നമ്മളെ തോല്പിയ്ക്കാൻ ആവില്ല മക്കളേ .... കാവിലമ്മയാണേ സത്യം!

കൂട്ടത്തിലെ കുറച്ചു പേർ ഇതിനകം തന്നെ, മണൽ വിരിച്ച ആ വിശാലമായ മൈതാനത്ത്, വിവിധ കളികളിൽ ഏർപ്പെട്ടിരുന്നു.

എന്തായാലും മിസ്റ്റിൽ തണുത്തു നിന്ന ഞങ്ങളെ തേടി പായൽദൂതൻ വീണ്ടുമെത്തി ....

'സാറെ ... സ്നാക്സ് റെഡി ആണ് കേട്ടോ .."

നിമിഷങ്ങൾക്കുള്ളിൽ, ഞങ്ങൾ സീറ്റുകളിൽ റെഡി. 

അപ്പോൾ തയ്യാറാക്കിയ ചൂടൻ ബർഗറും കൂടെ പെപ്സിയും.  

അതും കൂടി കഴിച്ചു കഴിഞ്ഞപ്പോൾ, സമയം കൃത്യം നാലര. ഇനിയും  താമസിയ്ക്കാനാവില്ല. കാരണം ഞങ്ങളിൽ പലർക്കും ഒരുപാട് ദൂരം യാത്ര ചെയ്തു വേണം വീടുകളിലെത്താൻ.

ഏതാണ്ട് ഒരു പകൽ മുഴുവൻ, ഒരുപാട് വർഷങ്ങൾക്കു ശേഷം ഇങ്ങിനെയൊന്ന് ഒരുമിച്ചു കൂടിയിട്ടും, പറയാനും, പങ്കുവയ്ക്കാനും, ഇനിയും ഒരുപാട് വിശേഷങ്ങൾ അങ്ങിനെ ബാക്കിയാവുമ്പോൾ, യാത്ര പറയാൻ,  എല്ലാവർക്കും മടി. അതിനാൽ തന്നെ, എത്രയും വേഗം യാത്രയാവാം എന്ന തിരക്കിലായി എല്ലാവരും. അറിയാതെ നിറയുന്ന സ്വന്തം കണ്ണുകൾ, മറ്റാരും കാണാതിരിയ്ക്കാൻ, അതാണല്ലോ ഏറ്റവും നല്ലത്.

വിടപറയലിന്റെ ആ സമയം, അങ്ങിനെ നിൽക്കുമ്പോൾ, ഞങ്ങളുടെ സുഹൃത്തിന്റെ വക പ്രത്യേക സമ്മാനപ്പൊതികൾ എല്ലാവർക്കും. അവൻ അല്ലെങ്കിലും പണ്ടും അങ്ങിനെയാ. ഒരു വിശാലഹൃദയൻ. 

പറഞ്ഞു തീർക്കാൻ വിശേഷങ്ങൾ ഏറെയും ബാക്കിയായതു കൊണ്ടുതന്നെ, എത്രയും വേഗം അടുത്ത കൂടിച്ചേരൽ സംഘടിപ്പിയ്ക്കണം എന്നായി എല്ലാവരും. ആ ചുമതല ഞങ്ങൾ  അഡ്മിനെ ഏൽപ്പിച്ചു. അവനാണല്ലോ ഈ കൂടിച്ചേരൽ ഇത്ര ഭംഗിയായി സംഘടിപ്പിച്ചതും, ഇതിനൊക്കെയും മുൻകൈ എടുത്തതും. എടാ അഡ്മിനെ.... നീ വെറും തങ്കപ്പനല്ലടാ ... നീ പൊന്നപ്പനാടാ ... 916 പൊന്നപ്പൻ ... !

സ്വന്തം ജീവിതത്തിലെ, കുടുംബത്തിലെ, ഒക്കെ എല്ലാ തിരക്കുകളും മാറ്റി വച്ച്, ഈ ഒത്തുകൂടലിൽ പങ്കെടുക്കാൻ, നായരമ്പലത്തേയ്ക്ക് ഓടിയണഞ്ഞ എന്റെ എല്ലാ കൂട്ടുകാരോടും, അവരുടെ കുടുംബാംഗങ്ങളോടുമുള്ള, ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ. 

നിറഞ്ഞ സന്തോഷത്തോടൊപ്പം, ഒരല്പം അഹങ്കാരവും അറിയാതെ മനസ്സിൽ തോന്നിപ്പോയി. മറ്റൊന്നുമല്ല, ഇത്രയും നീണ്ട വർഷങ്ങൾ കടന്നു പോയിട്ടും, ഈ ഒരു കൊച്ചുകൂട്ടായ്മ വഴക്കുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ, അഭംഗുരം ഇങ്ങനെ മുന്നോട്ടു പോകുന്നതിൽ ... പിന്നെ അതിലെ ഒരു അംഗമാകാൻ കഴിഞ്ഞതിൽ. അതുകൊണ്ട്,  എന്റെ മാത്രമല്ല ഞങ്ങൾ  പത്തുപേരുടെയും ആ കുഞ്ഞ് അഹങ്കാരത്തെ, പ്രിയ വായനക്കാർ സദയം ക്ഷമിയ്ക്കുക; അല്ലെങ്കിൽ കണ്ടില്ലെന്നു നടിയ്ക്കുക. ഞങ്ങൾ ഉടനെ നന്നായിക്കൊള്ളാം.

ഒരു കാര്യം കൂടി. ജോലി വിദേശത്തായതുകൊണ്ട്  മാത്രം ഞങ്ങളുടെ ഈ കൂടിച്ചേരലിൽ പങ്കെടുക്കാൻ കഴിയാതെ പോയ പ്രിയ സുബ്ബൂ .. നിന്നെ ഞങ്ങൾ ശരിയ്ക്കും 'മിസ്സ്' ചെയ്‌തു. നിനക്ക് ആ 'മിസ്സിംഗ്' വരാതിരിയ്ക്കാൻ വേണ്ടി കൂടിയാണ്, ഈ യാത്രാവിവരണം ഇത്രയും നീളമേറിയതാക്കിയതും.... 

എത്ര എഴുതിയിട്ടും മതിവരാത്ത ഈ വിവരണം ഇനിയും ദീർഘിപ്പിച്ചു നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുന്നില്ല കേട്ടോ. എങ്കിലും രണ്ടു കാര്യങ്ങൾ കൂടി പറയട്ടെ. ഈ ഒത്തുചേരലിൽ ഞങ്ങൾക്കൊപ്പം ചേർന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളുണ്ട്; അതും 5 വയസ്സുമുതൽ 70 വയസ്സുവരെ ഉള്ളവർ. നേരിൽ എത്താൻ പറ്റാത്ത കുടുംബാംഗങ്ങളാവട്ടെ വീഡിയോ കാൾ വഴി ഞങ്ങൾക്കൊപ്പം ചേർന്നു. സത്യത്തിൽ, അവരുംകൂടി ചേർന്നപ്പോളാണ് ശരിയ്ക്കും ഈ കൂട്ടായ്മ പൂർണ്ണമായത് അല്ലെങ്കിൽ ധന്യമായത്,  എന്നുപറയുന്നതാകും ശരി. സ്വന്തം കുടുംബാംഗങ്ങളോട് നന്ദി പറയാൻ ആവാത്തതുകൊണ്ടു തന്നെ, അതു ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. തീർച്ച.     

രണ്ടാമതായി, ഇത്രയും നല്ല ഒരു ദിവസം ഞങ്ങൾക്ക് നൽകിയ പായലിനും, അവിടുത്തെ സേവനസന്നദ്ധരും, പ്രസന്നവദരരുമായ മുഴുവൻ ജീവനക്കാർക്കും നന്ദി. അവരുടെ ആ ആതിഥേയ മര്യാദ എടുത്തുപറയേണ്ടത് തന്നെയാണ്. 

പ്രിയ കൂട്ടുകാരെ, നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ ഒരു ഒഴിവുദിവസം കൊച്ചിയിൽ ചിലവഴിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ തീർച്ചയായും ഞങ്ങൾ ഒരുമിച്ചു പറയും 'പായൽ നല്ലതാണ്'. 

ഇനി, ഈ വായനായാത്രയിൽ, കൂടെകൂടിയ നിങ്ങൾക്കേവർക്കും, എന്റെയും പിന്നെ 'ഐഡിയൽ ഫ്രണ്ട്സ് കൂട്ടായ്മ' യുടെയും അകം നിറഞ്ഞ നന്ദി.

ഏറെ സ്നേഹത്തോടെ .....

ബിനു മോനിപ്പള്ളി

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally


പിൻകുറിപ്പ്: പ്രിയ വായനക്കാരെ, ഒരു ദിവസത്തെ ഒരു ചെറുയാത്രയുടെ  വിവരണം, എന്തേ ഇത്ര വിശദമായി എഴുതാൻ എന്ന്, ഒരു പക്ഷെ നിങ്ങളിൽ ചിലരെങ്കിലും ചിന്തിയ്ക്കുന്നുണ്ടാകും അല്ലേ? ചില കാരണങ്ങൾ ഉണ്ട്.

1. തിരക്കേറിയ ഇന്നത്തെ ഈ ജീവിതം നമ്മളിൽ ഓരോരുത്തർക്കും നൽകുന്നത് പലതരത്തിലുമുള്ള 'സമ്മർദ്ദങ്ങൾ' ആണ്. വ്യക്തിപരമായ, കുടുംബപരമായ, ഔദ്യോഗികമായ, സാമൂഹികമായ, സാമ്പത്തികമായ സമ്മർദ്ദങ്ങൾ. ഇവയിലൊന്നു പോലും  ഒഴിവാക്കാൻ നമുക്കാവില്ല എന്നതുകൊണ്ട് തന്നെ, അവയെ കുറയ്ക്കുക അഥവാ 'മാനേജ് ചെയ്യുക' എന്നത് മാത്രമാണ് കരണീയമായ മാർഗം. ഇത്തരം ചെറുയാത്രകളോ, കൂടിച്ചേരലുകളോ ഒക്കെയാണ്, അതിൽ ഏറ്റവും എളുപ്പമായതും. അതിനാൽത്തന്നെ, ചുരുങ്ങിയത് ആറുമാസത്തിൽ ഒരിയ്ക്കലെങ്കിലും നിങ്ങളും, ഇത്തരം ചെറുയാത്രകളും, കൂടിച്ചേരലുകളും നടത്തുക. അതും, നിങ്ങൾ ഏറെ ഇഷ്ടപെടുന്നവരോടൊപ്പം. സ്വന്തം കുടുംബത്തെയും കൂടെ കൂട്ടിയാൽ ഏറെ നന്ന്.

2. 'സമ്മർദങ്ങൾ' കുറയുമ്പോൾ നിങ്ങൾ സന്തോഷവാനാകുന്നു. നിങ്ങളുടെ ആ സന്തോഷം, നിങ്ങളുടെ ചുറ്റുമുള്ളവരിലേയ്ക്ക് അറിയാതെ തന്നെ പടരുകയും ചെയ്യുന്നു. മാത്രവുമല്ല, സന്തോഷവാനായ നിങ്ങൾക്ക്, കൂടുതൽ ചുറുചുറുക്കോടെ ജോലി ചെയ്യുവാനും കഴിയുന്നതാണ്.

3. പിന്നെ, ഞങ്ങളുടെ ഈ കൊച്ചുകൂട്ടായ്മ വെറുമൊരു വാട്സാപ്പ് കൂട്ടായ്മ മാത്രമല്ല കേട്ടോ. ഞങ്ങളുടേതായ ഒരു കുഞ്ഞ് ചാരിറ്റി ഫണ്ടും ഞങ്ങൾക്കുണ്ട്. തീരെ കുറവല്ലാത്ത ഒരു സംഖ്യ ഇതിനകം തന്നെ അതുവഴി,  അത്യാവശ്യക്കാർക്ക് എത്തിച്ചു നല്കിയിട്ടുമുണ്ട്. അവരുടെ സ്വകാര്യത മാനിയ്ക്കുന്നതു കൊണ്ടുതന്നെ, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാറുമില്ല. അണ്ണാറക്കണ്ണനും തന്നാലായത് ..അത്രമാത്രം.

4. പിണക്കങ്ങൾ ഇല്ലാതെ നിങ്ങൾക്ക് ഒരു കൂട്ടായ്മ  ഏറെ കാലങ്ങളോളം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്നുണ്ട് എങ്കിൽ, നിങ്ങളും അതിൽ ഒരംഗമാണ് എങ്കിൽ, തീർച്ചയായും നിങ്ങളുമൊരു നല്ല വ്യക്തിയാണ് അഥവാ നല്ലൊരു സുഹൃത്താണ്, കൂടെ നല്ലൊരു കുടുംബസ്ഥനാണ് / കുടുംബസ്ഥയാണ്. ആ ആത്മവിശ്വാസം അഥവാ പോസിറ്റിവിറ്റി, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യും.

5. അവസാനമായി ഒന്ന് കൂടി. നിങ്ങൾക്ക് ചുറ്റിലുമുള്ള എല്ലാ പ്രശ്നങ്ങളും പൂർണ്ണമായും പരിഹരിയ്ക്കാൻ നിങ്ങൾക്കാവില്ല. അവയെല്ലാം തീർത്തിട്ട്, നാളെ ജീവിതം ആസ്വദിയ്ക്കാം എന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തവുമാണ്. മുൻപൊരിയ്ക്കൽ "ഇന്ന്" എന്ന ചെറുകവിതയിൽ ഞാൻ പറഞ്ഞതു പോലെ, "ഇന്നു നാം ചെയ്യേണ്ട കാര്യമൊന്നും/ നാളേയ്ക്ക് മാറ്റരുതോർമ്മ വയ്ക്ക/ അവയിന്നു ചെയ്തിട്ടു വേണമല്ലോ/ ആമോദമായൊന്നു പുഞ്ചിരിയ്ക്കാൻ...".

**************











Comments

  1. നമ്മുടെ കൊച്ചു കൂട്ടായ്മയുടെ സ്നേഹവും പരസ്പര വിശ്വാസവും ഊട്ടി ഉറപ്പിക്കുന്ന ഇത്തരം കൂടി ചേരലുകളെ വളരെ നന്നായി ഒപ്പിയെടുക്കുന്ന ബിനു നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ഗ്രൂപ്പിലെ ഒരഗം കൂടി ആയത് കൊണ്ടാവും വായിക്കുമ്പോൾ ഇത്രമേൽ മനസ്സിൽ തട്ടുന്നത്, കണ്ണു നിറഞ്ഞു പോവുന്നത് .☺️

    ReplyDelete
    Replies
    1. പ്രിയ അജീഷേ ... ഒരുപാട് ഒരുപാട് സന്തോഷം... നമ്മുടെ ആ കൂടിച്ചേരലിനെക്കുറിച്ച് ഇതെഴുതുമ്പോൾ രണ്ട് ഉദ്ദേശങ്ങളായിരുന്നു കേട്ടോ .... ഒന്ന് നമുക്ക് മറ്റെപ്പോഴെങ്കിലും ഒക്കെ ഈ ഓർമ്മകൾ ഒന്ന് കൂടി അയവിറക്കാൻ ഒരു മാർഗം..... രണ്ട് .. വായനക്കാരിൽ ആർക്കെങ്കിലും ഒക്കെ ഇത്തരം കൂട്ടായ്മകളും ഒത്തുചേരലുകളും സംഘടിപ്പിയ്ക്കാൻ ഇതൊരു പ്രചോദനമായെങ്കിലോ എന്ന പ്രതീക്ഷ .... !!

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]