കുഞ്ഞൂസിനായൊരു കുഞ്ഞുകഥ

 

കുഞ്ഞൂസിനായൊരു കുഞ്ഞുകഥ  


"അച്ഛേ ... ഞങ്ങ പാർത്തിച്ചു കഴിഞ്ഞു.....ഇനി കഥ പറ ...."

"ങേ ... പ്രാർത്ഥിച്ചു കഴിഞ്ഞോ? എന്നിട്ട്, ഞാൻ കേട്ടില്ലല്ലോ..."

"അച്ഛ വെറുതെ നുണ പറയണ്ട ... ഞങ്ങ രണ്ടും പാർത്തിച്ചു കഴിഞ്ഞു ... വേഗം കഥ പറഞ്ഞോ...".

അത്താഴവും കഴിഞ്ഞു കിടക്കുമ്പോൾ എന്നും പതിവുള്ള, കഥയ്ക്ക് വേണ്ടിയുള്ള വാശിയിലാണ് കുട്ടികൾ രണ്ടും. അത് കേട്ടിട്ട് വേണമല്ലോ  അവർക്ക് ഉറങ്ങാൻ. 

"ശരി ... ഇന്നെന്തു കഥയാ വേണ്ടത്?"

"ഇന്ന് ..... അച്ഛയ്ക്ക് ഇഷ്ടോള്ള ഒരു കഥ പറഞ്ഞോ ..."

"ഓക്കേ ... എന്നാൽ ഇന്ന്, നിങ്ങളുടെ അതേ പ്രായത്തിലുള്ള ഒരു കുട്ടിയുടെ കഥ ആയാലോ ... എന്താ? പക്ഷേ, ശ്രദ്ധിച്ചു കേൾക്കണം കേട്ടോ ..." 

"ഓക്കേ ..."

പണ്ട് പണ്ട് കുറേ വർഷങ്ങൾക്ക് മുൻപ്, ഒരു ഗ്രാമത്തിൽ ഒരു പാവം കുട്ടി ഉണ്ടായിരുന്നു. നമുക്കവനെ ബാലൂസ് എന്ന് വിളിയ്ക്കാം. ബാലൂസിന്റെ അച്ഛനും അമ്മയും അനിയന്മാരുമൊക്കെ, അങ്ങ് ദൂരെദൂരെ വേറെ ഒരു ഗ്രാമത്തിലായിരുന്നു താമസം കേട്ടോ.

"എന്ന് പറഞ്ഞാൽ ...?"

എന്ന് പറഞ്ഞാൽ ..... ബാലൂസ്  സ്‌കൂളിൽ പോയിരുന്നത് അവന്റെ അച്ഛന്റെ തറവാട്ടിൽ നിന്നായിരുന്നു. സ്‌കൂളിൽ വലിയ അവധി അതായത് വേനലവധി വരുന്ന സമയത്ത്, ബാലൂസിന്റെ അച്ഛൻ വന്ന് ബാലൂസിനെ അവന്റെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകും.

പിന്നെ സ്‌കൂൾ തുറക്കുന്നത് വരെ, അവൻ അവിടെ അനിയന്മാരോടൊപ്പം കളിച്ചു നടക്കും. അനിയന്മാർ ബാലൂസിനു വായിയ്ക്കാൻ, അടുത്തുള്ള വായനശാലയിൽ നിന്നും കുറെയേറെ നല്ല പുസ്‌തകങ്ങൾ എടുത്തുനൽകും.

ബാലൂസിന്റെ വീട് ഒരു കുഞ്ഞുവീടായിരുന്നു കേട്ടോ. നിലമൊക്കെ ചാണകം മെഴുകിയ, രണ്ടു മുറികളും, ഒരു അടുക്കളയും മാത്രമുള്ള ഒരു കുഞ്ഞുവീട്. പുല്ലുമേഞ്ഞ മേല്കൂരയായിരുന്നു അതിന്. മഴ പെയ്തു മാറുമ്പോൾ, ആ പുൽത്തുമ്പുകളിലൂടെ മഴത്തുള്ളികൾ അങ്ങിനെ ഇറ്റുവീഴുന്നത് കാണാൻ എന്ത് രസമായിരുന്നെന്നോ? 

ചിലപ്പോൾ, മഴയത്ത് ആലിപ്പഴങ്ങൾ പൊഴിയും. അന്ന് ബാലൂസിനും അനിയന്മാർക്കും ഉത്സവമാണ്. കയ്യിൽ ഒരു സ്റ്റീൽ പാത്രവും, തലയിൽ ഒരു പ്ലാസ്റ്റിക് കൂടുമായി, മഴയിൽ ഓടിനടന്ന് അവർ ആലിപ്പഴങ്ങൾ മുഴുവൻ പെറുക്കും. എന്നിട്ട്, അവ പതിയെ അലുത്തലുത്ത് വെള്ളമായി മാറുന്നത്, അങ്ങിനെ കണ്ണിമയ്ക്കാതെ നോക്കിയിരിയ്ക്കും.

"അപ്പൊ ..അച്ഛേ ..ബാലൂസിനു നമ്മളെപ്പോലെ ഫ്ലാറ്റ് ഒന്നും ഇല്ലായിരുന്നോ? "

"ഇല്ല .."

"കാറോ?"

"അതുമില്ല ..."

"ആഹ് ശരി... എന്നാ ബാക്കി കഥ പറയ് ..."

ബാലൂസ് എത്തിയാൽ പിന്നെ രണ്ടു മാസം അവിടെ ഒരു മേളമായിരുന്നു കേട്ടോ. പോയ വർഷത്തെ കശുവണ്ടി മുഴുവൻ അടുക്കളമൂലയിൽ ഒരു കുട്ടിച്ചാക്കിൽ ശേഖരിച്ചു വച്ചിട്ടുണ്ടാകും ബാലൂസിന്റെ അമ്മ. വൈകുന്നേരമാകുമ്പോൾ ബാലൂസിന്റെ അച്ഛൻ ആ കശുവണ്ടിയിൽ നിന്നും കുറേ എടുത്ത്, തീയിൽ ചുട്ടെടുക്കും. എന്നിട്ട്, കല്ലിൽ വച്ച് ഇടിച്ചുപൊട്ടിച്ച് ആ ചൂടൻ പരിപ്പ് പുറത്തെടുക്കും. അത് കൂട്ടിയാകും മിക്ക ദിവസങ്ങളിലും അവർ ചായ കുടിയ്ക്കുന്നത്.

"ഹായ് ... നല്ല രുചിയായിരിയ്ക്കും ... അല്ലേ അച്ഛാ ...?"

"പിന്നേ .... നല്ല നാടൻ കശുവണ്ടിയല്ലേ? അതും മുറ്റത്തെ ആ അടുപ്പിലിട്ട്   ചുട്ടെടുക്കുന്നത്..."

"ഹോ ... കേട്ടിട്ടുതന്നെ കൊതിയാവുന്നു ..... എന്നാ ബാക്കി കഥ പറയ് ..."

പിന്നെ രാത്രി, അത്താഴമൊക്കെ കഴിഞ്ഞ്, ബാലൂസും അച്ഛനും, അനിയന്മാരും കൂടി 'തീപ്പെട്ടി-ഞൊട്ട്' കളിയ്ക്കും. എന്ത് രസമായിരുന്നെന്നോ?

"അച്ഛേ ..അതെന്തു കളിയാ .. ഈ  'തീപ്പെട്ടി-ഞൊട്ട്'? അത് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലല്ലോ..."

"ഉവ്വല്ലോ ... ഒരിയ്ക്കൽ അച്ഛൻ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടല്ലോ .... നമ്മൾ കളിച്ചിട്ടുമുണ്ട്. ഓർമ്മയില്ലേ? മേശയുടെ അരികിൽ തീപ്പെട്ടി വച്ച്, വിരലുകൊണ്ട് ശക്തിയായി അതിന്റെ അടിയിൽ ഇങ്ങനെ ഞൊട്ടും. ഉയർന്നു പൊങ്ങുന്ന ആ  തീപ്പെട്ടി, കറങ്ങി വീഴുന്നതിന് അനുസരിച്ചാകും പോയിന്റ് ... ഓർമ്മയില്ലേ..?"

"ആ ..ഉണ്ട് .... ഉണ്ട് ... ഇങ്ങനെ വീണാൽ പത്ത് ...ഇങ്ങനെ വീണാൽ അഞ്ച് ...ഇങ്ങിനെയായാൽ ഒന്ന് ... ഇങ്ങിനെ ആയാൽ പിന്നെ കളി അടുത്തയാൾക്ക് ... അതല്ലേ ?"

"അത് തന്നെ ...."

"ആഹ് ശരി ..എന്നാ ബാക്കി കഥ പറയ് ..."

ഇനി മറ്റു ചില ദിവസങ്ങളിലാകട്ടെ, അവർ ചീട്ടുകളിയാകും കളിയ്ക്കുക. അതും പന്തയം വച്ച്. പന്തയം എന്താണെന്ന് അറിയാമോ?

"ഇല്ല ..... എന്തായിരുന്നു?"

"അതോ ... പിറ്റേന്ന് വൈകുന്നേരത്തെ ചായയ്ക്കുണ്ടാക്കുന്ന പലഹാരം ആകും പന്തയം ..."

"അയ്യയ്യോ ... അത് കൊള്ളാല്ലോ .... തോറ്റാൽ പിറ്റേന്ന് ചായ മാത്രം കുടിയ്‌ക്കേണ്ടി വരും ... അല്ലേ?.."

"അതു തന്നെ ..."

"എന്നിട്ട് ..? ബാക്കി കഥ പറയ് ..."

പിന്നെ പകൽ സമയങ്ങളിൽ ആണെങ്കിലോ? അവർക്കു കളിയ്ക്കാൻ വേറെ കുറേ കളികൾ ഉണ്ട്. അതും അയൽവക്കത്തെ ആ കൂട്ടുകാർ എല്ലാവരും കൂടി. ഈന്ത് മരത്തിന്റെ ചക്രങ്ങളുള്ള, കുട്ടികൾക്ക് കയറി ഇരിയ്ക്കാൻ കഴിയുന്ന വണ്ടി, മുരിയ്ക്കിൻ തടിയുടെ ചക്രങ്ങളും പിന്നെ ശീമക്കൊന്നയുടെ നീളൻ കമ്പും ചേർന്നുള്ള വണ്ടി, ബംബ്ലിയൂസ് നാരങ്ങ (കമ്പിളി നാരങ്ങ) വച്ചുള്ള ഫുട്ബോൾ കളി, വയലേലയിലെ ആ കൊച്ചുതോട്ടിൽ ഇറങ്ങി തോർത്ത് കൊണ്ട് ആ ഇത്തിരിപ്പോന്ന  'നെറ്റിപ്പൊന്നൻ' മീനുകളെ പിടിയ്ക്കൽ  ... അങ്ങിനെ പറഞ്ഞാലും തീരാത്തത്ര എത്രയോ കളികൾ ....

"അച്ഛേ ... ഇപ്പൊ, ഇതെന്താ ഞങ്ങൾ ഈ കളിയൊന്നും കളിയ്ക്കാത്തെ?"

"അതോ ..? നിങ്ങൾ ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ഇഷ്ടമല്ലല്ലോ ... ആണോ? നിങ്ങൾക്ക് ആകെ കുറെ ഓൺലൈൻ കളികൾ മാത്രമല്ലേ ഇഷ്ടം? .."

"അതേ ..എന്നാലും ഇതൊക്കെ കേട്ടിട്ട് ശരിയ്ക്കും കൊതിയാകുന്നു ..... എന്നാ ബാക്കി കഥ പറയ് ..."

അങ്ങിനെ കളിച്ചു തിമിർത്തു നടന്ന്, ദിവസങ്ങൾ പോകുന്നത് അറിയില്ല ... സ്‌കൂൾ അവധി തീരുന്നതിന്റെ രണ്ടു ദിവസം മുൻപേ, ബാലൂസിനെ അച്ഛൻ അവനെ തിരികെ തറവാട്ടിൽ കൊണ്ടാക്കും. 

പുതിയ രണ്ട് ജോടി യൂണിഫോമും ഒക്കെ തയ്പ്പിച്ചാകും ആ യാത്ര. പിന്നെ അച്ഛമ്മയ്ക്ക് കൊടുക്കാൻ സമ്മാനമായി ഒരു സെറ്റുമുണ്ടും, കൂടെ കുറച്ചു നെയ്യപ്പങ്ങളും.

"അച്ഛേ .. ഇത്രേം ദിവസം കളിച്ചു നടന്നിട്ട് തിരിച്ചു പോകാൻ ബാലൂസിനു വിഷമം കാണില്ലേ..?"

"പിന്നേ ... പക്ഷെ നാട്ടിൽ പോയാലല്ലേ പഠിയ്ക്കാൻ പറ്റൂ? എന്നാലല്ലേ നല്ല ജോലി നേടാൻ പറ്റൂ?"

"ശരിയാല്ലേ? എന്നാ ബാക്കി കഥ പറയ് ..."

നെയ്യപ്പത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്; ഒരു കാര്യം പറയാൻ വിട്ടുപോയി. ഒരു തവണ രാത്രി, പിറ്റേന്ന് കൊണ്ടുപോകാനുള്ള നെയ്യപ്പങ്ങൾ ബാലൂസിന്റെ അച്ഛനും അമ്മയും കൂടി ചുട്ടെടുത്തു. അതും നല്ല നാടൻ വെളിച്ചെണ്ണയിൽ. പിന്നെ പൂച്ച കയറി തിന്നാതിരിയ്ക്കാൻ, എല്ലാം കൂടി ഒരു വലിയ പ്ലാസ്റ്റിക് കൂട്ടിൽ ഇട്ട്, *ചേരിന്റെ അടിയിൽ ഒരു ചെറുകയറിൽ കെട്ടിത്തൂക്കിയിട്ടു. അപ്പോൾപ്പിന്നെ ആ കള്ളൻ പൂച്ചയ്ക്ക് കടിയ്ക്കാൻ പറ്റില്ലല്ലോ.

"ആഹ്.... എന്നിട്ട് ..?"

"എന്നിട്ടെന്താ.... പിറ്റേന്ന് അതിരാവിലെ ഉറക്കമെണീറ്റ് നെയ്യപ്പം പായ്ക്ക് ചെയ്യാൻ വേണ്ടി അടുക്കളയിൽ കയറിയ ബാലൂസിന്റെ അമ്മ, "അയ്യോ.." എന്നൊരു നിലവിളി. 

"അതെന്തു പറ്റി ..അച്ഛേ?"

"അതല്ലേ രസം ... അമ്മ നോക്കിയപ്പോൾ കെട്ടിത്തൂക്കിയിട്ടിരുന്ന നെയ്യപ്പത്തിന്റെ കൂട്, മൊത്തം കാലിയായിക്കിടക്കുന്നു. അതിൽ ഒരൊറ്റ നെയ്യപ്പം പോലുമില്ല. പിന്നെങ്ങിനെ നിലവിളിയ്ക്കാതിരിയ്ക്കും?"

"അയ്യോ ...ആ നെയ്യപ്പങ്ങൾ മുഴുവൻ പൂച്ച തിന്നോ? പാവം ബാലൂസ്..."

"ഇല്ലന്നേ ... ടോർച്ചടിച്ചു നിലത്തുനോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്. അതാ കിടക്കുന്നു നെയ്യപ്പം മുഴുവൻ അവിടെ..."

"ങേ ... അതെങ്ങിനെ ..അച്ഛേ ?"

"നെയ്യപ്പത്തിന്റെ ഭാരം കാരണം, ഇട്ടിരുന്ന ആ കൂടിന്റെ മൂടങ്ങ് കീറിപ്പോയി .... നെയ്യപ്പങ്ങൾ മുഴുവൻ ദേ .. പൊത്തോന്ന് താഴെ ..."

"ഹ...ഹ...ഹ... ബാക്കി കഥ പറയ് ..."

നാട്ടിലേയ്ക്കുള്ള യാത്രയുടെ അന്ന് അതിരാവിലെ, ബാലൂസും അച്ഛനും കുളിച്ചു റെഡിയായി ബസ് സ്റ്റോപ്പിലേക്ക് നടക്കും. കുറെയേറെ നടക്കാനുണ്ട്. അതും നല്ല ഇരുട്ടിൽ, വയലിന് നടുവിലൂടെയുള്ള വഴിയിലൂടെ. അച്ഛന്റെ കയ്യിൽ, വെട്ടത്തിനായി കത്തിച്ചു പിടിച്ച ഒരു ചൂട്ടുമുണ്ടാകും. ആ ബസ് കിട്ടിയാൽ, ഒറ്റബസിനു തന്നെ നാട്ടിലെ സ്റ്റോപ്പിൽ ഇറങ്ങാം. അതാണല്ലോ സൗകര്യം. അതിനാണ് അവരുടെ ഈ അതിരാവിലെ യാത്ര.

അച്ഛന്റൊപ്പം ബസിന്റെ സൈഡ് സീറ്റിൽ യാത്ര ചെയ്യുമ്പോൾ, ബാലൂസ് എന്താ ചെയ്യുക എന്നറിയാമോ?

"ഇല്ല ...അറിയില്ല.."

"ബാലൂസ് പുറത്ത് വഴിയരികിൽ കാണുന്ന ഒത്തിരി വീടുകളില്ലേ? അതങ്ങനെ നോക്കിയിരിയ്ക്കും..."

"അതെന്തിനാ ...അച്ഛേ ..?"

"അതോ ? ... അച്ഛൻ നേരത്തെ പറഞ്ഞില്ലേ ബാലൂസിന്റെ വീട് ഒരു കുഞ്ഞ് വീടായിരുന്നു എന്ന്... വലുതാകുമ്പോൾ ഒരു നല്ല വീട് വയ്ക്കണം എന്ന്, അന്നേ ബാലൂസ് ആഗ്രഹിച്ചിരുന്നു.."

"വലിയ മുട്ടൻ വീടോ ..?

"അല്ലല്ല .. ഒരു കുഞ്ഞ് വീട് ... വലിയ വാർക്കവീടൊന്നും ബാലൂസ് അന്നും നോക്കാറില്ലായിരുന്നു .. പകരം ഓടിട്ട കുഞ്ഞൻ കുഞ്ഞൻ വീടുകളായിരുന്നു അവന് ഏറെ ഇഷ്ടം.... നല്ല നീളൻ വരാന്തകളൊക്കെയുള്ള വീടുകൾ ...."

"അതെന്താ ..അങ്ങിനെ ..അച്ഛേ ?"

"വലിയ വീടൊക്കെ വയ്ക്കണം എങ്കിൽ, കുറേ കാശു വേണ്ടേ? പക്ഷേ, നമ്മുടെ ബാലൂസ് ഒരു പാവമല്ലേ ...? അതുമല്ല, നല്ല നീളൻ വരാന്തകളുള്ള കുഞ്ഞൻ വീടുകൾ കാണാൻ എന്ത് രസമാണ് ...അല്ലേ?"

"ആ ... അത് ശരിയാണല്ലോ ...എന്നിട്ട് ..?"

ബാലൂസിന്റെ ബാല്യമൊക്കെ, സ്‌കൂൾ അവധിക്കാലത്തെ പലതരം കളികളും, പിന്നെ മടക്കയാത്രയിലെ ആ വീട് കാണലുകളുമൊക്കെയായി, അങ്ങിനെ കടന്നു പോയ് ക്കൊണ്ടേയിരുന്നു .... 

പിന്നെ, ബാലൂസ് പഠിച്ചു വലുതായി, ഒരു ചെറിയ വീടൊക്കെ വച്ച് ... ശേഷം ഒരു കാറൊക്കെ വാങ്ങി ... അങ്ങിനെ സുഖമായി ജീവിച്ചു....

"അപ്പൊ ..ആ പഴേ വീടോ ...?" 

"അത് ... ഒരു പഴയ വീടല്ലായിരുന്നോ? കുറെ കഴിഞ്ഞപ്പോൾ, അത് ആകെ നശിച്ചു പോയി ..."

"അയ്യോ ..... പാവം ബാലൂസ്... അച്ഛേ, ഇനി ഈ കഥയുടെ ഗുണപാഠം പറ ..."

"ആ .. എന്താ ഗുണപാഠം ...? അത് കുഞ്ഞൂസ് പറ ..."

"നെയ്യപ്പം തൂക്കിയിടാൻവേണ്ടി നല്ല പൊട്ടാത്ത കൂട് വേണം എടുക്കാൻ ...പിന്നെ ... നമ്മൾ യാത്ര ചെയ്യുമ്പോൾ സൈഡിലുള്ള വീടുകൾ നോക്കണം ... അതല്ലേ?"

"ഹ.. ഹ... അതെന്തു ഗുണപാഠം കുഞ്ഞൂസേ?"

"എന്നാ ശരി ..അച്ഛ തന്നെ പറ ..."

"പരിശ്രമം ചെയ്യുകിലെന്തിനേയും/വശത്തിലാക്കാൻ കഴിവുള്ളവണ്ണം/ ദീർഘങ്ങളാം കൈകളെ നൽകിയത്രേ/ മനുഷ്യരെപ്പാരിലയച്ചതീശൻ.....  കുഞ്ഞൂസിന് കാര്യം മനസ്സിലായോ ?"

"ആഹ് ..കുറച്ച് ...മനസ്സിലായി .... പിന്നെ അച്ഛേ ?"

"എന്താ കുഞ്ഞൂസേ ?.."

"അതേ .... ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അച്ഛന്റെ കണ്ണെന്താ ഇന്ന്  നിറഞ്ഞിരിയ്ക്കുന്നത് ..?"

"ഏയ് .... ഇല്ലല്ലോ കുഞ്ഞൂസേ "

"അച്ഛേ .. ചുമ്മാ നുണ പറയാൻ പാടില്ലട്ടോ .... പിന്നേയ് .."

"എന്താ?"

"നാളെമുതലേ, ഇങ്ങനത്തെ കണ്ണുനിറയുന്ന കഥ വേണ്ടട്ടോ ... നിറയെ ചിരിയ്ക്കാനുള്ള കഥ മതി ... അതാ കുഞ്ഞൂസിനിഷ്ടം .."

"ആഹാ ... എന്നാ പിന്നെ അങ്ങിനെ തന്നെ കുഞ്ഞൂസേ..."

"ഓക്കേ അച്ഛേ .. ഗുഡ് നൈറ്റ് ..സ്വീറ്റ് ഡ്രീംസ് ..."

"ഗുഡ് നൈറ്റ് ..സ്വീറ്റ് ഡ്രീംസ് ..."

*****

*ചേര്: കുടംപുളി പോലുള്ള സാധനങ്ങൾ ഉണ്ടാക്കുന്നതിനായി, പണ്ട് വിറകടുപ്പിനു മുകളിലായി നിർമ്മിച്ചിരുന്ന തട്ട് 

--------------

ബിനു മോനിപ്പള്ളി 


പിൻകുറിപ്പ്: തിരൂർ ആസ്ഥാനമായ 'സമസ്യ പബ്ലിക്കേഷൻസ്' പ്രസിദ്ധീകരിച്ച "കഥാംബര പറവകൾ" എന്ന കഥാസമാഹാരത്തിൽ നിന്നും. 





Comments

  1. കഥ വായിച്ചപ്പോൾ ബാല്യ കാലം ഓർമവന്നു.🙏

    ReplyDelete
    Replies
    1. ഏറെ സന്തോഷം ..... അതിലേറെ നന്ദി ......

      Delete
  2. Yes Nostalgic feel

    ReplyDelete
  3. Nostalgia 👍👍👍,really good

    ReplyDelete
    Replies
    1. ഏറെ സന്തോഷം ..... അതിലേറെ നന്ദി ......

      Delete
  4. ഈ കഥ പറയുമ്പോൾ നിന്റെ കണ്ണ് കുറച്ചു നിറയാം... കടന്നു വന്ന വഴികളിലൂടെ പിന്നോട്ട് നടക്കുമ്പോൾ സന്തോഷവും സങ്കടവും എല്ലാം സാധാരണമാണല്ലോ ...really touching ..

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം... ഈ വാക്കുകൾ കേൾക്കുമ്പോൾ ..... അതെ ഇത് ആ അച്ഛന്റെ തന്നെ കഥയാകാം ....

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]