സുയോധന സവിധേ.... മണ്ണടി വഴി [യാത്രാവിവരണം]

സുയോധന സവിധേ.... മണ്ണടി വഴി 

[യാത്രാവിവരണം]

"ചേട്ടാ .... കഴിഞ്ഞ ആഴ്ച കണ്ടില്ലല്ലോ? എവിടെപ്പോയി...?"

"ഏയ് ... വേറെങ്ങും പോയില്ല ... ഒന്ന് മണ്ണാറശാല അമ്പലം വരെ പോയി ... പിന്നെ, തിരികെ വരും വഴി ആ ഓച്ചിറയിലും കയറി ..."

"എന്നാ പിന്നെ ചേട്ടന് ആ മലനട കൂടി കയറാൻ പാടില്ലായിരുന്നോ?..."

"അതെവിടാ മലനട? എന്താ അവിടെ?"

"അത് ശരി... കേട്ടിട്ടില്ലേ? ദക്ഷിണേന്ത്യയിലെ തന്നെ ഒരേയൊരു ദുര്യോധന ക്ഷേത്രമത്രേ അത് ...."

"ആണോ? ... ഞാൻ ആദ്യമായാ കേൾക്കുന്നത് ... എന്തായാലും ഒരുതവണ അവിടെ ഒന്ന് പോകണം ... ആ വഴി ഒന്ന് പറഞ്ഞെ... "

********

ഏതാനും മാസങ്ങൾക്കു മുൻപ്, അടുത്ത സുഹൃത്തുമായി നടന്ന ഈ ഒരു സംഭാഷണമാണ്, നമ്മുടെ ഇന്നത്തെ യാത്രയുടെ മൂലകാരണം. കേട്ടോ. 

അപ്പോൾ, നമുക്ക് യാത്ര തുടങ്ങിയാലോ? താമസിപ്പിയ്ക്കണ്ട.

എങ്ങോട്ട്‌? എന്ന ചോദ്യത്തിന് ഇനി അർത്ഥമില്ലല്ലോ.

ഇന്ന് ഏപ്രിൽ-9-2023. ഈസ്റ്റർ ദിനം. 

പതിവ് തെറ്റിയ്ക്കാതെ, രാവിലെ 6:30നു തന്നെ ഞങ്ങൾ യാത്ര തുടങ്ങി. 

ഇന്നലെ വൈകുന്നേരം, ഈ യാത്രയെക്കുറിച്ച് തികച്ചും അവിചാരിതമായി മറ്റൊരു സുഹൃത്തുമായി സംസാരിച്ചപ്പോൾ, അദ്ദേഹമാണ് പറഞ്ഞത്, ഏതാണ്ട് ഈ പോകുന്ന വഴിയിലാണത്രെ, വീരപുരുഷനായ വേലുത്തമ്പി ദളവയുടെ സ്മൃതികുടീരവും, മണ്ണടി ക്ഷേത്രവും ഒക്കെ. 

അങ്ങിനെ, യാത്രയിൽ  കാണാനുള്ള സ്ഥലങ്ങളുടെ എണ്ണം കൂടി.

എപ്പോഴും പറയാറുള്ളത് പോലെ, കുടുംബവും, സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾ എന്നും ഏറെ ആസ്വാദ്യകരമാണ്. ഇത്തവണയും അതിനു മാറ്റമില്ല.

പതിവിലും നേരത്തെ എഴുന്നേറ്റതുകൊണ്ടാവും, യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും സാമാന്യം നന്നായി വിശന്നു തുടങ്ങി. പിന്നെ, താമസിച്ചില്ല. ആയൂർ ആര്യാസിൽ നിന്നും  മസാലദോശയും ചായയും കഴിച്ചു. 

ശേഷം, നിറയെ നാട്ടുവർത്തമാനങ്ങളുമായി യാത്ര തുടർന്നു. 

ഇത്തവണ മനപ്പൂർവ്വം ഗൂഗിൾ മാപ്പിന്റെ സഹായം വേണ്ടെന്നു വച്ചു. പകരം, സംശയമുള്ള കവലകളിൽ കാർ നിർത്തി വഴി ചോദിച്ചു. നാട്ടിൻപുറ കവലകളിൽ നമ്മൾ വഴി ചോദിയ്ക്കുമ്പോൾ, അത് പറഞ്ഞു തരാൻ പലപ്പോഴും അവിടെ കൂടി നിൽക്കുന്നവർ തമ്മിൽ ഒന്ന് മത്സരിയ്ക്കും. പറഞ്ഞു തന്നു കഴിയുമ്പോൾ, അതിനു നമ്മൾ നന്ദി പറയുമ്പോൾ, അവരുടെ ആ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായ ഒരു ചിരിയുണ്ട്. 

നിങ്ങൾ എപ്പോഴെങ്കിലും അത്  ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, അടുത്ത തവണ ശ്രദ്ധിയ്ക്കണം. ആ ചിരി കാണാൻ വേണ്ടി കൂടിയാണ്, ഇത്തവണ നമ്മുടെ ആ ഗൂഗിൾ ചേച്ചിയെ വേണ്ടെന്നു വച്ചതും. ഇനി, ചേച്ചി പിണങ്ങുമോ ആവോ? 

ഏയ് ...ഇല്ലാരിക്കും.

പക്ഷേ, ആദ്യ ലക്ഷ്യസ്ഥാനമായ ദളവാ മ്യൂസിയം ഞങ്ങൾക്ക് നൽകിയത് ചെറിയ നിരാശയായിരുന്നു. കാരണം മറ്റൊന്നുമല്ല. അവിടെ ഞായർ അവധിയത്രെ. 

അടഞ്ഞ ആ അഴിവാതിലിനുമപ്പുറം, തലയുയർത്തി നിൽക്കുന്ന ആ വീരപുരുഷന്റെ പ്രതിമയെ വന്ദിച്ചു. 

1802-1809 കാലഘട്ടത്തിൽ, തിരുവിതാംകൂറിന്റെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി. ഒരുപക്ഷേ, തന്റെ രാജാവിനേക്കാൾ കൂടുതൽ അറിയപ്പെടുന്ന അഥവാ ആരാധിയ്ക്കപ്പെടുന്ന ആൾ. 

ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നിലകൊണ്ടവരിൽ പ്രമുഖൻ. അവസാനം ബ്രിട്ടീഷ് പട്ടാളത്താൽ വളയപ്പെട്ടപ്പോൾ, ആത്മാഭിമാനം പണയം വയ്ക്കാതെ, സ്വയം മരണത്തിനു കീഴടങ്ങിയ ആ ധീരപോരാളിയുടെ വീരസ്മരണയ്ക്ക് മുന്നിൽ, ഒന്നുകൂടി മനസ്സാ നമിച്ചു.

പിന്നെ, ദളവയെ പിടിയ്ക്കാനുള്ള ശ്രമത്തിൽ ബ്രിട്ടീഷുകാർ തകർത്ത പുരാതന അമ്പലത്തെക്കുറിച്ച്, സമീപത്തു കണ്ട ഒരു നാട്ടുകാരൻ ചേട്ടനോട് ചോദിച്ചു. പരമ രസികനായ അദ്ദേഹം ഏറെ താല്പര്യത്തോടെ, ഒരല്പം ദൂരേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു.

"ദേ .. ആ കാണുന്നില്ലേ ? അത് തന്നെ ആ അമ്പലം .. ഇപ്പോൾ ആകെ  പുതുക്കിപ്പണിതുകൊണ്ടിരിയ്ക്കുന്നു ..."

"പണ്ട് ബ്രിട്ടീഷുകാർ തകർത്ത ആ അമ്പലം?...."

"അതേന്നേ... അത് തന്നെ... എന്ത് പറയാനാ..? അന്നേരം ഞാൻ ഇവിടെ ഇല്ലാതായിപ്പോയി ..."

"ങേഹ് ..."

അറിയാതെ ഉള്ളിൽ നിന്നുയർന്ന ആ ചിരിയെ അമർത്തി, ഞങ്ങൾ ആ 'പെരിയയിടം പുതിയിടത്ത് ശ്രീ മഹാദേവ ക്ഷേത്ര'ത്തിൽ ദർശനം നടത്തി.

ശേഷം, മണ്ണടി ദേവീ ക്ഷേത്രത്തിലേയ്ക്ക്. 

ഇവിടെ, മൂന്ന് ക്ഷേത്രങ്ങളാണ്, ഏതാണ്ട് ഒരു വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്നത്. 

പൊന്നിൻ തൃക്കൊടി ശ്രീ മഹാഗണപതി ക്ഷേത്രം, മണ്ണടി ദേവി ക്ഷേത്രം (പഴയകാവ്‌), അറപ്പുര ദേവി ക്ഷേത്രം എന്നിവയാണവ. പ്രശസ്തമായ ആ 'കാമ്പിത്താൻ നട' ഇതിൽ അറപ്പുര ദേവീക്ഷേത്രാങ്കണത്തിൽ ആണ്.



ക്ഷേത്രദർശനങ്ങളും കഴിഞ്ഞ്, ഗണപതി ക്ഷേത്രത്തിൽ നിന്നും കുറച്ചധികം ഉണ്ണിയപ്പങ്ങളും വാങ്ങി, ഞങ്ങൾ യാത്ര തുടർന്നു. 

പതിവ് പോലെ, നല്ലവരായ നാട്ടുകാർ, കൃത്യമായ വഴി പറഞ്ഞു തന്നു. ഓരോ കവലകളിൽ നിന്നും തിരിയേണ്ട ദിക്കും, ദൂരവും, സമയവും ഉൾപ്പെടെ. 

അങ്ങിനെ ഏതാണ്ട് 9:45 ആയപ്പോൾ, ഞങ്ങൾ മുഖ്യ ലക്ഷ്യസ്ഥാനമായ  പോരുവഴി പെരുവിരുത്തി മലനടയിൽ എത്തിച്ചേർന്നു. 

പതിവ് ക്ഷേത്രങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണ് ഇവിടുത്തെ കാഴ്‌ചകളും, ആചാരങ്ങളും, വഴിപാടുകളും മറ്റും. ഇതര ക്ഷേത്രങ്ങളിൽ കാണുന്നതുപോലുള്ള ശ്രീകോവിലോ, വിഗ്രഹമോ, ആരാധനയോ ഒന്നും നമുക്കിവിടെ കാണാൻ കഴിയില്ല. പകരം "അൾത്താര" അഥവാ "മണ്ഡപം" എന്നറിയപ്പെടുന്ന, അൽപ്പം ഉയർത്തികെട്ടിയ ഒരു സ്ഥലമാണ് പ്രധാന ആരാധന കേന്ദ്രം.

മഹാഭാരതത്തിലെ തമോഗുണ പ്രധാനിയായ ആ ദുര്യോധനൻ ഇവിടെ 'സങ്കൽപ്പ മൂർത്തി'യത്രെ. 

സങ്കൽപ്പ മൂർത്തിയായതിനാൽ തന്നെ, ക്ഷേത്രത്തിലോ പരിസരത്തോ ഒന്നും തന്നെ, നിങ്ങൾക്ക് ദുര്യോധന ചിത്രങ്ങളോ വിഗ്രഹങ്ങളോ കാണാൻ കഴിയില്ല. 

പക്ഷേ, ഇപ്പോഴും ഈ പ്രദേശത്തെ കരം ഒടുക്കുന്നത് 'ദുര്യോധനന്റെ' സ്വന്തം പേരിലത്രേ.

ഐതിഹ്യം:

കടുത്താംശ്ശേരി കൊട്ടാരത്തിൽ ഗ്രോത്ര-ദ്രാവിഡ നാടുവാഴിയായി, 101 മലകൾക്ക് അധിപനായി, ആ മലയപ്പൂപ്പൻ വാഴുന്ന കാലം. 

പാണ്ഡവരെ തിരഞ്ഞിറങ്ങിയ ദുര്യോധനൻ, ദാഹത്താൽ വലഞ്ഞ്, അവിടെയെത്തുകയും, കുറവ സമുദായത്തിൽ പെട്ട ഒരു സ്ത്രീ അദ്ദേഹത്തിന് ദാഹമകറ്റാൻ കള്ള് നൽകുകയും ചെയ്തുവത്രേ. 

ക്ഷീണം മാറ്റി സന്തോഷവാനായ ദുര്യോധനൻ, ഈ കുന്നിൻ മുകളിൽ വച്ച് തന്റെ ആരാധനാ മൂർത്തിയായ ശിവനെ ധ്യാനിയ്ക്കുകയും, ഈ നാടിനും, ഇവിടുത്തെ നല്ലവരായ നാട്ടുകാർക്കും, നല്ലതു വരുത്തുവാൻ തന്റെ ആ ആരാധനാ മൂർത്തിയോട് അപേക്ഷിയ്ക്കുകയും ചെയ്തുവത്രേ. 

ശേഷം, താൻ പാണ്ഡവരോട് യുദ്ധത്തിന് പോകുകയാണെന്നും, വിജയിയായി തിരികെ വരുന്ന തന്നെ വരവേൽക്കാൻ എല്ലാവിധ കെട്ടുകാഴ്ചകളുമായി നിങ്ങൾ ഒരുങ്ങിയിരിയ്ക്കണമെന്നും, ആ നാട്ടുകാരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇനി, അഥവാ താൻ തിരികെ എത്തിയില്ല എങ്കിൽ, യുദ്ധത്തിൽ മരണപ്പെട്ടതായി കരുതി, തനിയ്ക്കായി വായ്ക്കരി പൂജ നടത്തണം എന്നും കൂട്ടിച്ചേർത്തുവത്രെ.

എല്ലാ വർഷവും,  മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്‌ച നടത്തുന്ന "മലക്കുട" മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. എടുപ്പ് കാള, എടുപ്പ് കുതിര തുടങ്ങിയ ഒട്ടനേകം കെട്ടുകാഴ്ചകളും, താളമേളങ്ങളും, മറ്റുമായി ഏഴുകരക്കാരും, സന്തോഷത്തോടെ ദുര്യോധനനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയും, രാത്രി 12 ന് ശേഷവും അദ്ദേഹം എത്താതെയാകുമ്പോൾ, പറഞ്ഞേൽപ്പിപ്പിച്ചതുപോലെ ആ 'വായ്ക്കരി' നേർച്ച നടത്തുകയും ചെയ്യുന്നു. 

പരമ്പരാഗതമായി ഇവിടെ പൂജകളും കർമങ്ങളും ഒക്കെ ചെയ്യുന്ന 'ഊരാളികൾ' കുറവ സമുദായത്തിൽപ്പെട്ട ആളുകളാണ്.

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, മറ്റു ക്ഷേത്രങ്ങളിൽ നമ്മൾ അതത്  ആരാധനാമൂർത്തിയോട് അപേക്ഷിയ്ക്കുകയാണ് ചെയ്യുന്നതെങ്കിൽ, ഇവിടെ മലയപ്പൂപ്പനോട് ആവശ്യപ്പെടുക അഥവാ ആജ്ഞാപിയ്ക്കുകയാണ് ചെയ്യുന്നത്. "എനിയ്ക്ക് ഈ ............. കാര്യം അപ്പൂപ്പൻ നടത്തിത്തന്നേ പറ്റൂ.." എന്ന ഒരു രീതിയിൽ. അതായത്, ഒരു ചെറുമകൻ തന്റെ അപ്പൂപ്പനോട് ഒരു കാര്യം വേണമെന്ന് വാശിയോടെ പറയുന്ന ആ രീതിയിൽ.

ഈ ക്ഷേത്രത്തിൽ ആദ്യമായി വരുന്നവർ, 'അടുക്ക് മുറുക്കാൻ' എന്ന വഴിപാടാണ് നടത്തേണ്ടത്.

അതുപോലെ തന്നെ, എന്തെങ്കിലും ഒരു പ്രത്യേക കാര്യസാധ്യത്തിനാണ് വരുന്നത് എങ്കിൽ, 'മലപൂജ' എന്ന, അല്പം ചിലവ് കൂടിയ വഴിപാടത്രെ നടത്തേണ്ടത്. 

പല വഴിപാടുകളിലും കള്ള് ഒരു പ്രധാന വസ്തുവാണെന്നതും, ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

ശുദ്ധസ്വർണ്ണത്തിൽ തീർത്ത ഒരു 'സ്വർണ്ണക്കൊടി' ഇവിടെ ഭദ്രമായി സൂക്ഷിച്ചിരിയ്ക്കുന്നു. കുടുംബ ഐശ്വര്യത്തിനും, അഭിവ്യദ്ധിയ്ക്കും ഈ കൊടിയുടെ ദർശനം ഏറെ നല്ലതത്രെ. എന്നാൽ, ഉത്സവദിനങ്ങളിലും മറ്റു ചില വിശേഷ അവസരങ്ങളിലും മാത്രമാണ്, സന്ദർശകർക്ക് ഇത് കാണാനാവുക.

പ്രധാന അമ്പലത്തിനു വലതു ഭാഗത്തായിട്ടാണ് മൂലസ്ഥാനം. മലയപ്പൂപ്പന്റെ കൊട്ടാരമാണിത്. ഭിത്തികൾ തടിയിൽ തീർത്ത ഒരു കൊച്ചു കൊട്ടാരം. കാലമിത്രയും കഴിഞ്ഞിട്ടും, സാരമായ കേടുപാടുകൾ ഒന്നും കൂടാതെ, മനോഹരമായി അത് സൂക്ഷിച്ചിരിയ്ക്കുന്നു. 


വരാന്തയിലെ ആ വലിയ പത്തായവും, ഇരുതല മൂർച്ചയുള്ള പള്ളിവാളും ഒക്കെ, ഏറെ കൗതുകമുണർത്തുന്ന കാഴ്ചകൾ തന്നെ. 


ഒരുകാര്യം പറയാൻ മറന്നു. പന്ത്രണ്ട് വർഷത്തിൽ ഒരിയ്ക്കൽ മാത്രം നടത്തുന്ന, പതിനൊന്നു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന 'പള്ളിപ്പാന' എന്ന വഴിപാടും, മലനട ക്ഷേത്രത്തിന്റെ പ്രത്യേകതയത്രെ. 

[ഭഗവാൻ മഹാവിഷ്ണുവിനെ ബാധിച്ച ആ 'അസുര ദോഷം' മാറ്റുവാൻ, വേലനും വേലത്തിയുമായി രൂപമെടുത്ത്, സാക്ഷാൽ പരമശിവനും പാർവതി ദേവിയും, (കൂടെ ഭൂതഗണങ്ങളായി ഗണപതിയും സുബ്രഹ്മണ്യനും), ചേർന്ന് നടത്തിയ ആ  'മഹാകർമ്മ' ത്തിന്റെ ഓർമ്മ പുതുക്കലത്രെ ഈ പള്ളിപ്പാന].


വിടർന്നങ്ങിനെ വിശാലമായി കിടക്കുന്ന, അതിമനോഹരമായൊരു കുന്നിൻ മുകളിലാണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ചുറ്റും കൃഷിയിടങ്ങളും, വിളവെടുത്ത നെൽപ്പാടങ്ങളും. മറ്റൊരു വശത്തായി നിറയെ പൂത്തു നിൽക്കുന്ന ഒരു കണിക്കൊന്നയും. 


കുന്നിൻ മുകളിൽ നിന്നുള്ള ആ 360 ഡിഗ്രി 'പനോരമിക്'  കാഴ്ച അതിമനോഹരം. 

എന്തായാലും, അപൂർവ്വമായൊരു ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾ നേരിൽ കാണുവാനും, പരിചയപ്പെടുവാനും ഇടയായ സന്തോഷത്തിൽ, തൊട്ടുമുന്നിലെ കടയിൽനിന്നും ഓരോ സോഡാനാരങ്ങാവെള്ളവും കുടിച്ച്, ഞങ്ങൾ മടക്കയാത്ര തുടങ്ങി. 

പക്ഷേ, അപ്പോഴാണ് ചെറിയൊരു പ്രശ്നം ഉടലെടുത്തത്. കൂട്ടത്തിലുള്ള സുഹൃത്തിന്റെ ചെരുപ്പ് കാണാനില്ല. കുറെയേറെ തിരഞ്ഞുവെങ്കിലും സാധനം കിട്ടിയില്ല. പാവം വിഷണ്ണനായി നിന്ന ആളെ ഞങ്ങൾ കഴിയുന്നത്ര ആശ്വസിപ്പിച്ചു.

"സാരമില്ലന്നേ ... എന്തായാലും അറിഞ്ഞു കൊണ്ട് അതാരും കൊണ്ടുപോകില്ല ... കാരണം, ആ ടൈപ്പ് ചെരുപ്പ് ഉപയോഗിയ്ക്കുന്ന രണ്ടേ രണ്ടുപേരെ ഉളളൂ ... ഒന്ന് ദുര്യോധനനും പിന്നെ നീയും ..."

"ആണോ ? " 

"പിന്നല്ലാതെ ... ഇത്രേം തൊങ്ങലും ഡെക്കറേഷനും ഒക്കെ ഉള്ള ചെരിപ്പുകൾ രാജാക്കന്മാരല്ലേ ഉപയോഗിയ്ക്കുക..."

"ആഹ് ..ശരിയാ ..."

എന്തായാലും അവിടെയാകെ അന്വേഷിച്ചിട്ടും സാധനം കിട്ടാതായപ്പോൾ, ഞങ്ങളൊരു വിദൂര സാധ്യത തേടി. ഇനി, മുൻപ് കയറിയ മണ്ണടി ക്ഷേത്രത്തിൽ മറന്നിട്ടതാണെങ്കിലോ?

നേരെ വണ്ടി അങ്ങോട്ട് വിട്ടു. ചെന്നപ്പോളുണ്ട്, ക്ഷേത്രാങ്കണത്തിൽ ആളും ആരവങ്ങളുമൊഴിഞ്ഞിട്ടും, ആരാലും എടുക്കപ്പെടാതെ ആ പാവങ്ങൾ രണ്ടുപേരും ഒരരുകിൽ വിഷണ്ണരായി അങ്ങിനെ കിടക്കുന്നു. 

എന്തൊക്കെയോ ആശ്വാസവചനങ്ങളോടെ നമ്മുടെ സുഹൃത്ത് വീണ്ടും അവരോട് സൗഹൃദത്തിലായി.

പ്രിയ വായനക്കാരേ, ഒരു നിമിഷം. നിങ്ങൾ അങ്ങിനെയങ്ങ്  പോകല്ലേ. 

അപൂർവ്വമായ മറ്റൊരു സ്ഥലവും കൂടി ഇന്നത്തെ നമ്മുടെ ഈ യാത്രാലിസ്റ്റിൽ ഉണ്ട്. അത് കൂടെയൊന്ന്  കാണൂ... പ്ലീസ് ...!

മടക്കവഴിയിൽ, ആയൂരിന് ശേഷമുള്ള ആ പാലത്തിൽ നിന്നും ഞങ്ങൾ ഇടത്തേക്കു തിരിഞ്ഞു. അല്പം മോശമായ ആ വഴി, തുടക്കത്തിൽ ആശങ്കയുണർത്തി; എങ്കിലും, ഞങ്ങൾ യാത്ര തുടരുക തന്നെ ചെയ്തു. 

ഇടതു വശത്ത് സാമാന്യം വലിയൊരു തോടാണ്. അല്പം കലങ്ങിയതെങ്കിലും, ഒഴുക്കുള്ള വെള്ളം. തിരികെ വരുമ്പോൾ അതിൽ ഒന്നിറങ്ങണം എന്ന് അപ്പോഴേ മനസ്സിൽ കരുതി. 

ആളുകൾ താരതമ്യേന കുറവുള്ള വഴിയായിരുന്നതിനാൽ, ഞങ്ങൾ ഗൂഗിൾചേച്ചിയുടെ സഹായം തേടി. മോശം പറയരുതല്ലോ. വലിയ മുറുമുറുപ്പൊന്നും ഇല്ലാതെ, പാവം ഞങ്ങളെ സഹായിയ്ക്കുകയും ചെയ്തു. 

നിരന്നു കിടക്കുന്ന പാടശേഖരത്തിന് നടുവിൽ, ദൂരെനിന്നു നോക്കുമ്പോൾ ഒരു കാട്ടുകൊമ്പൻ അങ്ങിനെ അലസനായി കിടക്കുന്നതു പോലെ തോന്നിപ്പിയ്ക്കുന്ന, പ്രശസ്തമായ ആ 'കോട്ടുക്കൽ ഗുഹ ക്ഷേത്ര'ത്തിലാണ് ഞങ്ങൾ എത്തിനിന്നത്. 

['കൊത്തിയ കല്ല്' എന്നതിൽ നിന്നത്രേ 'കോട്ടുക്കൽ' എന്ന വാക്കിന്റെ ഉല്പത്തി]

എ. ഡി. ഏഴാം നൂറ്റാണ്ടിൽ പണിതീർത്തത് എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിൽ, പത്ത് അടിയും, എട്ട് അടിയും വീതം വിസ്താരമുള്ള രണ്ട്‌ ഗുഹകളാണ് ഉള്ളത്. ഹനുമാൻ, ഗണപതി, ശിവലിംഗം, നന്ദി ഇവയത്രെ ഇവിടെ പ്രതിഷ്ഠകൾ.

നിർഭാഗ്യമെന്നു പറയട്ടെ, ഞങ്ങൾ എത്തിയപ്പോൾ  ഉച്ചയ്ക്ക് ഏതാണ്ട് 12 മണി ആയതിനാൽ, പതിവുള്ള നിത്യപൂജകൾക്ക് ശേഷം, ക്ഷേത്രം അടച്ചിരുന്നു. എങ്കിലും, ഉയരം കുറഞ്ഞ മതിലിനു മുകളിൽ കൂടി ആ സുന്ദരകാഴ്ചകൾ ആവോളം കാണാൻ നമുക്കാകും കേട്ടോ.

ഭക്തരുടെ സൗകര്യത്തിനായിട്ടാകും എങ്കിലും, ഗുഹാക്ഷേത്ര മുറ്റത്ത് പുതുതായി പാകിയിരിയ്ക്കുന്ന ആ ടൈലുകൾ, ക്ഷേത്രത്തിന്റെ ആ സ്വാഭാവിക ഭംഗി ഏറെ കുറച്ചിട്ടില്ലേ?, എന്നൊരു സംശയം മനസ്സിൽ തോന്നാതിരുന്നില്ല.

നേരത്തെ സൂചിപ്പിച്ചതു പോലെ, സൂര്യൻ അതിന്റെ സർവ ശക്തിയിലും എരിയുന്നത് കൊണ്ട്, ചൂട് അസഹനീയമായിരുന്നു. മരത്തണലിൽ ഒതുക്കിയ വണ്ടിയിൽ കരുതിയിരുന്ന, ആപ്പിളും കുടിവെള്ളവും ഒക്കെ കൊണ്ട്, ആ ചൂടിനെ തടുക്കാൻ, ഞങ്ങളൊരു വൃഥാ ശ്രമം നടത്തി. 

ശേഷം, മടക്കയാത്ര തുടങ്ങി. 

അങ്ങോട്ടുള്ള യാത്രയിലേ കണ്ടുവച്ചിരുന്നു. നിരനിരയായി നല്ല നാടൻ പഴക്കുലകൾ തൂക്കിയ ഒരു ചെറിയ കട. വണ്ടി നിർത്തി, വിലപോലും ചോദിയ്ക്കാതെ, കൂട്ടത്തിലെ ഒരു സുന്ദരൻ പൂവൻ കുല മൊത്തത്തിൽ കച്ചവടമാക്കി. 

പിന്നെ, നേരെ നമ്മുടെ തോട്ടിലേയ്ക്ക്. 

ഒരു പക്ഷേ, തോടിനേക്കാൾ സുന്ദരമാണ്, പ്ലാവും മറ്റു മരങ്ങളും തണൽ തീർത്ത, കടവിലേക്കിറങ്ങുന്ന ആ കുഞ്ഞൻ ഇടവഴി. തദ്ദേശീയരായ കുറച്ചുപേർ അവിടെ കുളിയ്ക്കുന്നുണ്ട്. കൂടെ ഞങ്ങളും ചേർന്നു. യാത്രയുടെയും, കത്തുന്ന ആ മീനവെയിലിന്റെയും ക്ഷീണം, ഞങ്ങൾ ആ കുളിക്കടവിൽ തീർത്തു.

പക്ഷേ, ഒരു കുഴപ്പം.

അപ്പോൾ ഉള്ളിൽ നിന്നും വേറൊരു കത്തൽ തുടങ്ങി. രാവിലെ പതിവിലും നേരത്തെ കഴിച്ചതാണ് പ്രഭാതഭക്ഷണം. ഇനി, ഇത്തിരി 'നോൺ വെജ്'  ആകാം എന്ന പൊതു അഭിപ്രായത്തിന്റെ ബലത്തിൽ, ഞങ്ങൾ നല്ലൊരു ഹോട്ടൽ തിരയുകയായി, പിന്നെ. 

അപ്പോഴതാ, വലതുവശത്തായി 'നിലമേൽ ഫിഷ്‌ലാൻഡ് ഹോട്ടൽ'. നേരെ അവിടെ കയറി. ഭംഗിയുള്ള ഒരു 'ഹട്ടി'ൽ ഇരിപ്പായി. 

സ്വാദിഷ്ടമായ ഊണ്. അതും തൂശനിലയിൽ. കൂടെ മീൻ വറുത്തതും, പിന്നെ ബീഫ് ഫ്രൈയും. മിതമായ വിലയും.

ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം?

പിന്നെ, ഒരു ജീവന്മരണ പോരാട്ടമായിരുന്നു. അതിനിടയിൽ ഫോട്ടോ എടുക്കുന്ന കാര്യം അങ്ങ് മറന്നു കേട്ടോ. അതിനി അടുത്ത തവണ.

അയ്യോ... ഒരു കാര്യം കൂടി പറയാൻ മറന്നു. 'ഞങ്ങൾക്ക് ഊണ് വേണ്ട' എന്നും പറഞ്ഞ്, ബിരിയാണി ഓർഡർ ചെയ്‍ത, കൂട്ടത്തിലെ തന്നെ ചിലരാകട്ടെ, ഏറെ ആസ്വദിച്ച് ഊണ് കഴിയ്ക്കുന്ന ഞങ്ങളുടെ കൂടെ 'അല്പം' എന്ന് പറഞ്ഞു കൂടി. പിന്നെ അവർക്കു ബിരിയാണി വേണ്ടെന്നായി. എന്താല്ലേ?

പിന്നെയും തുടർന്ന യാത്രയിൽ, കിളിമാനൂർ കഴിഞ്ഞപ്പോൾ, കനത്ത മഴ കൂട്ടിനെത്തി. അതുവരെയുള്ള ചൂടിനെയൊക്കെ തൂത്തെറിഞ്ഞ ആ മഴയിലൂടെ, വളരെ സാവധാനം, പശ്ചാത്തലത്തിൽ, 'സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം .... " എന്ന ആ സുന്ദര ഗാനവും കേട്ട്, ഒപ്പം കൈവീശി സന്തോഷം പങ്കിടുന്ന ആ വൈപ്പറിന്റെ താളത്തിനൊത്ത്, രാവിലെ മുതൽ തുടങ്ങിയ ആ യാത്രാവിശേഷങ്ങൾ ഒന്നുകൂടി അയവിറക്കിയുള്ള ആ മടക്കം, മധുരമുള്ള ഒരു ചെറുയാത്രയ്ക്ക്, ഇരട്ടിമധുരമേകി എന്ന് പറയാതെ വയ്യ. 

ഇനിയും കൂടുതൽ പറഞ്ഞ്, നിങ്ങളെ വെറുതെ കൊതിപ്പിയ്ക്കുന്നില്ല. 

പക്ഷേ, ഒന്ന് പറയാം. ചെറുയാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ, കിട്ടുന്ന ഒരവസരത്തിലും അതൊഴിവാക്കാതിരിയ്ക്കുക. കാരണം, അത് നിങ്ങൾക്ക് നൽകുന്ന ആ സുഖം, മറ്റൊന്നും നിങ്ങൾക്ക് നൽകില്ല തന്നെ.

ഇനി, വീണ്ടും മറ്റൊരു യാത്രയിൽ നമുക്കൊരുമിയ്ക്കാം. 

എന്താ? 

പക്ഷേ, ഒരു കാര്യം. രാവിലെ തന്നെ തയ്യാറായിരിയ്ക്കണം കേട്ടോ. കാരണം, നമ്മുടെ യാത്രകളെല്ലാം, നമ്മൾ തുടങ്ങുന്നത് അപ്പോൾ ആണല്ലോ.

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

നന്ദി: മലനട ക്ഷേത്രത്തെ കുറിച്ച് ആദ്യമായി പറഞ്ഞ സുഹൃത്തും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീ. അനൂപിനും, പിന്നെ അദ്ദേഹം പരിചയപ്പെടുത്തിയ ക്ഷേത്രഭാരവാഹി കൂടിയായ (അതിനുമപ്പുറം, അവിടുത്തെ ആചാരവിശേഷങ്ങൾ ഞങ്ങളുമായി വിശദമായി പങ്കുവച്ച) ശ്രീ. രാജേഷിനും; കൂടെ, മൂലസ്ഥാനത്തിന്റെ ഐതിഹ്യം വിശദമാക്കിയ ശ്രീ. സഹദേവനും ഏറെ നന്ദി.

കൂടുതൽ യാത്രാ ചിത്രങ്ങൾ താഴെ ചേർക്കുന്നു. 
ഉത്സവ ചിത്രങ്ങൾക്ക് കടപ്പാട്: മലനട ദേവസ്വം വെബ്‌സൈറ്റ് 














 









Comments

  1. നിങ്ങളൊക്കെ അവിടെ വരെ പോയിട്ടല്ലേ ഈ കാഴ്ചകളൊക്കെ കണ്ടത് .. ഞാൻ ഇവിടെ ഇരുന്നു തന്നെ എല്ലാം കണ്ടു ... ആ ഊണ് മാത്രം അങ്ങോട്ട് തൃപ്തി ആയില്ല ..അതിനു മനസ്സ് മാത്രം പോരല്ലോ, വയറു കൂടി നിറയണ്ടെ ...നന്നായിരിക്കുന്നു !!!

    ReplyDelete
    Replies
    1. ഒരുപാട് ഒരുപാട് സന്തോഷം... ഈ വാക്കുകൾ കേൾക്കുമ്പോൾ ..... പ്രിയ ദൗലത്തെ ...

      Delete
  2. ബിനു, വളരെ നന്നായിരിക്കുന്നു. പവിത്രേശ്വരം കൂടി ഒരു തവണ പോകൂ .. ശകുനി ദേവനാണ് പ്രതിഷ്ഠ. പകുത്തേശ്വരമാണത്രെ... മഹാഭാരത യുദ്ധത്തിൽ കുറവ ഊരുകളെ ഒപ്പം കൂട്ടാൻ ശകുനിയും സുയോധനനും അവിടെയെത്തുകയും ആയുധങ്ങൾ പകുക്കുകയും ചെയ്തു എന്നാണ് ഞാൻ കേട്ട കഥ. രണ്ടു പേരും ഊരിനു വേണ്ടി ശിവനോട് പ്രാർത്ഥിക്കുകയും ചെയ്തത്രെ...

    ReplyDelete
    Replies
    1. ഒരുപാട് ഒരുപാട് സന്തോഷം... ഈ വാക്കുകൾ കേൾക്കുമ്പോൾ ..... പ്രിയ സുഹൃത്തെ ... ആ പറഞ്ഞ സ്ഥലം കേട്ടിരുന്നില്ല ...ഒരിയ്ക്കൽ പോകണം ...

      Delete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]